കോട്ടയം മണർകാട് പഞ്ചായത്തിലെ കുടിവെള്ളപദ്ധതി നാട്ടുകാരുടെ വെള്ളംകുടി മുട്ടിച്ചിട്ട് അഞ്ചുവർഷം. ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് അനുവദിച്ച തുക ലഭിക്കാതായതോടെ പണി പൂർത്തീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വീടുകളിൽ വെള്ളെമെത്തിക്കാനായി ഒരോ കുടുംബങ്ങളിൽ നിന്നും അഞ്ചുവർഷം മുമ്പ് അയ്യായിരം രൂപ വാങ്ങിയതിനെക്കുറിച്ചും ഇപ്പോൾ വ്യക്തമായ മറുപടിയില്ല.
ഇത് തൊണ്ണൂറുകാരിയായ ചെല്ലമ്മ. ഒരു കുടംവെള്ളത്തിനായി ഒടിഞ്ഞ കാലുമായി പെടാപാപ്പാടുപെടുകയാണ് ഈ അമ്മ., അടുത്ത വീട്ടിൽ വിലയ്ക്ക് വാങ്ങുന്ന വെള്ളത്തിൽ നിന്ന് ഒരു കുടം വാങ്ങാനാണ് ഇങ്ങനെ പ്രയാസപ്പെടുന്നത്.
കുന്നും പ്രദേശമായ ഇവിടെ മഴക്കാലം കഴിഞ്ഞാൽ തുള്ളിവെള്ളം കിട്ടണമെങ്കിൽ ടാങ്കറിനെ ആശ്രയിക്കണം. ഇതിനൊരു പരിഹാരമെന്ന് നിലയിലാണ് മൂലേക്കുന്ന് കുടിവെള്ള പദ്ധതി അഞ്ചുവർഷം മുമ്പ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് തുടങ്ങുന്നത്. പദ്ധതിക്കായി ഒരോ വീട്ടിൽ നിന്നും അയ്യായിരം രൂപവീതം വാങ്ങുകയും ചെയ്തു, വലിയ ടാങ്ക് നിർമിക്കുകയും പൈപ്പ് കണക്ഷനുകൾ സ്ഥാപിക്കുകയും ചെയ്തെങ്കിലും തുള്ളിവെള്ളം പോലും ഇതുവരെ പ്രദേശത്തെത്തിയിട്ടില്ല. ഇതോടെ പരദേശത്തെ കൃഷിയും ഉണങ്ങി നശിച്ചു.
പതിനഞ്ച് ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി അനുവദിച്ചത്. ഇതിൽ ജില്ലാ പഞ്ചായത്തിന്റെ വിഹിതമായ അഞ്ചുലക്ഷം ലഭിച്ചു. ഇതപയോഗിച്ചു്ളള നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായി. എന്നാൽ ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. മാത്രല്ല നൂറ്റിയിരുപത് വീട്ടകാരിൽ നിന്ന് പിരിച്ച തുകയെക്കുറിച്ചും മിണ്ടാട്ടമില്ല. കുടിവെള്ളക്ഷാമത്തിന് താൽക്കാലികപരിഹാരം പോലും ഒരുക്കാൻ മണർകാട് പഞ്ചായത്തും ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ആരോപണം.