ഇടുക്കി ജില്ലയിലെ കേന്ദ്രങ്ങളിൽ മകര വിളക്ക് കാണാൻ എത്തുന്ന അയ്യപ്പന്മാർക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ ഇത്തവണ കൂടുതൽ ഭക്തർ എത്തുമെന്നാണ് പ്രതീക്ഷ. പൊലീസും മറ്റു വകുപ്പുകളും ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങൾ എഡിജിപി ബി.സന്ധ്യ പരിശോധിച്ചു. ശബരിമല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭക്തർ മകരവിളക്ക് കാണാനെത്തുന്ന സ്ഥലമാണ് പുല്ലുമേട്. പരുന്തുംപാറയിലും, പാഞ്ചാലി മേട്ടിലും കഴിഞ്ഞ വർഷങ്ങളിൽ തിരക്ക് വർധിച്ചു.
2011 ലെ ദുരന്തത്തിനു ശേഷം ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പുല്ലുമേട്ടിലുൾപ്പെടെ ഏർപ്പെടുത്തുന്നത്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ പേർ ഈ വർഷം പുല്ലുമേട്ടിൽ എത്തുമെന്നാണ് സൂചന. പുല്ലുമേട്, ഉപ്പുപാറ എന്നിവിടങ്ങളിലായി 500 പൊലീസുകാരെ യാ ണ് ഇത്തവണ വിന്യസിക്കുക. ജില്ലയിൽ ഭക്തരുടെ നല്ല തിരക്കുണ്ടാകുന്ന സ്ഥലങ്ങൾ 16 സെക്ടറുകളാക്കി തിരിച്ചാണ് സുരക്ഷാ ക്രമീകരണങ്ങൾ. അപകടം നടന്ന പുല്ലുമേട്ടിൽ കുറ്റമറ്റ സംവിധാനങ്ങൾ ഏർപ്പെടുത്താൻ എഡിജിപി നിർദ്ദേശം നൽകി.
പുല്ലുമേട്ടിൽ ബാരിക്കേഡിൻറെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. കോഴിക്കാനും മുതൽ പുല്ലുമേട് വരെ റവന്യൂ വകുപ്പ് ട്യൂബ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. കാനന പാതയിൽ ഭക്തരെ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കാൻ വനംവകുപ്പിൻറെ എലിഫൻറ് സ്ക്വാഡ് പ്രവർത്തിക്കുന്നുണ്ട്.