കുട്ടനാട് പാക്കേജ് അടുത്തമാസം അവസാനിപ്പിക്കുന്നു. പദ്ധതി നീട്ടിനല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെടില്ല. നിലവില്‍ ജലസേചന വകുപ്പ് മാത്രമാണ് പദ്ധതിയുടെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ടെന്‍ഡര്‍ ചെയ്ത ജോലികള്‍ മാര്‍ച്ച് മുപ്പത്തിയൊന്നിനകം പൂര്‍ത്തീകരിച്ച് ഓഫീസുകള്‍ അടക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം
2014 ല്‍ കുട്ടനാട് പാക്കേജിന്‍റെ കാലാവധി പൂര്‍ത്തിയായിരുന്നു. ഇതോടെ കൃഷിവകുപ്പ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി. എന്നാല്‍ ബണ്ട് നിര്‍മ്മാണമുള്‍പ്പെടെ ടെന്‍ഡര്‍ ചെയ്ത ജോലികള്‍ ജലസേചന വകുപ്പ് തുടര്‍ന്നു. ഈ ജോലികള്‍ വരുന്ന മാര്‍ച്ച് മുപ്പത്തിയൊന്നോടെ അവസാനിപ്പിക്കാനാണ് തീരുമാനം. പുതിയ ടെന്‍ഡറുകള്‍ വിളിക്കരുതെന്ന് സര്‍ക്കാര്‍ ജലസേചന വകുപ്പിന് നിര്‍ദേശം നല്‍കി. നേരത്തെ കുട്ടനാട് പാക്കേജിലെ പദ്ധതികളുടെ എഴുപത്തിയഞ്ചുശമാനം തുക കേന്ദ്ര വിഹിതമായിരുന്നു. എന്നാല്‍ ഒടുവില്‍ അന്‍പത് അന്‍പത് എന്ന അനുപാതം കേന്ദ്രം നടപ്പിലാക്കി. ഇതോടെയാണ് പദ്ധതി തുടരേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. 397 പാടശേഖരങ്ങള്‍ക്ക് പുറംബണ്ടാണ് ഡോ സ്വാമിനാഥന്‍ വിഭാവനം ചെയ്തത്. എന്നാല്‍ പൂര്‍ത്തിയാക്കാനായത് അന്‍പത്തിമൂന്ന് പാടശേഖരങ്ങളിലെ പണികള്‍ മാത്രം. തിരക്കുപിടിച്ച് പണികള്‍ അവസാനിപ്പിക്കുമ്പോള്‍ അഴിമതിക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നുവെന്നാണ് കര്‍ഷക സംഘടനകളുടെ ആരോപണം
സി,ഡി ബ്ലോക്ക്, റാണിചിത്തിര എന്നീ പ്രദേശങ്ങളുമായി ചേര്‍ന്നുകിടക്കുന്ന കൊച്ചാര്‍ തുറന്നതും തണ്ണീര്‍മുക്കം ബണ്ടിന്‍റെ പോരായ്മകള്‍ തീര്‍ത്തതുമാണ് കുട്ടനാട് പാക്കേജിന്‍റെ വലിയ നേട്ടം. എസി കനാല്‍ തുറക്കണമെന്ന നിര്‍ദേശം പക്ഷേ പൂര്‍ത്തിയാക്കാനായില്ല. പാക്കേജിന്‍റെ അടുത്ത ഘട്ടത്തില്‍ 1200 കോടിയുടെ പദ്ധതികളാണ് ജലസേചനവകുപ്പ് തയ്യാറാക്കിയത്. ഇത് നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ 600 കോടി സംസ്ഥാനം കണ്ടെത്തേണ്ടതായി വരും. അത്രയും വലിയൊരു ബാധ്യത ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഓഫീസുകള്‍ക്ക് അടുത്തമാസം താഴിടും.