ശരീരം മുഴുവൻ ആളിപ്പടരുന്ന തീയുമായി അലറിക്കരഞ്ഞ് ഓടിവരുന്ന ലക്ഷ്മിയെ ഒരു തവണ നോക്കാനേ എസ്എംഇയിലെ സുരക്ഷാ ജീവനക്കാരനായ വി.ടി.ഹരികുമാറിനു കഴിഞ്ഞുള്ളൂ. ഇന്നലെ ഉച്ചയോടെ സുരക്ഷാ ഡ്യൂട്ടിയിൽ നിൽക്കുമ്പോഴാണ് ഹരികുമാർ കരച്ചിൽ കേട്ടത്. ഓടിച്ചെന്നപ്പോൾ എതിർദിശയിൽ ലൈബ്രറിയിൽനിന്ന് ഓടിവന്ന ലക്ഷ്മി വരാന്തയിൽ മുട്ടുകുത്തി വീഴുകയായിരുന്നു.
ഈ സമയത്താണ് അധ്യാപക ദമ്പതികൾ കോളജിലേക്ക് കാറിലെത്തിയത്. അവർ ലക്ഷ്മിയെ കാറിൽ കയറ്റാൻ ശ്രമിച്ചെങ്കിലും തൊടാൻ പോലും കഴിയാത്ത വിധം പൊള്ളി അടർന്ന നിലയിലായിരുന്നു ദേഹം. അധ്യാപകർ ആവശ്യപ്പെട്ടതനുസരിച്ച് ലക്ഷ്മി തനിയെ എഴുന്നേറ്റു കാറിൽ കയറുകയായിരുന്നു. ആദർശാണ് തന്നെ തീ കൊളുത്തിയതെന്ന് ഇതിനിടെ ലക്ഷ്മി പറഞ്ഞു. ആദർശ് പൂർവ വിദ്യാർഥി ആയതിനാലും പരീക്ഷ എഴുതാൻ വന്നതാണെന്നു പറഞ്ഞതിനാലുമാണ് റജിസ്റ്ററിൽ പേരു രേഖപ്പെടുത്താതിരുന്നതെന്ന് ഹരികുമാർ പറഞ്ഞു.