വിവാഹ നിശ്ചയത്തിന്റെ തലേരാത്രിയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവിനു ദാരുണാന്ത്യം. ചോഴിയക്കാട് പുളിഞ്ചനാരിൽ പി.സി.ഏബ്രഹാമിന്റെ മകൻ ജോജി പി.ഏബ്രഹാമാണ് (26) മരിച്ചത്. നിശ്ചയത്തിന്റെ ഒരുക്കങ്ങൾക്കായി സഹോദരനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചാണ് അപകടം. ഖത്തറിൽ എൻജിനീയറായ ജോജിയും ചാന്നാനിക്കാട് സ്വദേശിയായ പെൺകുട്ടിയും തമ്മിലുള്ള വിവാഹ നിശ്ചയം ഇന്നലെ നടക്കാനിരിക്കെയാണ് അപകടം.
ജോജിയുടെ സഹോദരൻ ജെയ്സൺ (30) അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ പരുത്തുംപാറ കവലയിലെ പെട്രോൾ പമ്പിനു സമീപമായിരുന്നു അപകടം. കഴിഞ്ഞ ആഴ്ചയാണ് ജോജി നാട്ടിലെത്തിയത്. നെല്ലിക്കൽ കവലയിലെ കടയിൽനിന്നു സാധനങ്ങൾ വാങ്ങിയ ശേഷം മടങ്ങുകയായിരുന്നു ജോജിയും ജെയ്സണും. ഇവരുടെ ബൈക്കിൽ പമ്പിനു മുന്നിൽ വച്ച് എതിർ ദിശയിൽനിന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.
ബൈക്കുകൾ കൂട്ടിയിടിച്ചതോടെ നാലു പേരും റോഡിൽ തെറിച്ചുവീണു. ശബ്ദം കേട്ട് സമീപത്തെ വീടുകളിലെ താമസക്കാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് റോഡിൽ വീണുകിടക്കുന്നവരെ കണ്ടത്. അർധരാത്രിയായതിനാൽ വാഹനം ലഭിക്കാതെ പത്തു മിനിറ്റോളം രക്തംവാർന്ന് ജോജി വഴിയിൽ കിടന്നു. നാട്ടുകാർ ചേർന്നു നാലു പേരെയും രണ്ടു വാഹനങ്ങളിലായി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. തലയ്ക്കും മുഖത്തും ഗുരുതരമായി പരുക്കേറ്റ ജോജി യാത്രാമധ്യേ മരിച്ചു.