തൃശൂര്‍ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ മതിൽകെട്ടി സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞെന്ന പരാതിയിൽ പട്ടികജാതി കമ്മീഷൻ അന്വേഷണം ആരംഭിച്ചു. ചെയർമാൻ നേരിട്ടെത്തി തെളിവെടുത്തു. എന്നാൽ ക്ഷേത്രത്തിനുള്ളിലെ സാമൂഹ്യവിരുദ്ധ ശല്യം തടയാനാണ് മതിൽകെട്ടിയതെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ തെക്കേമതിലിന് സമീപത്തെ ഇടവഴിയാണ് അടച്ചുകെട്ടിയത്. നേരത്തെ വലിയ വാഹനങ്ങളടക്കം പോയിരുന്ന റോഡിൽ കലുങ്കുകൾ കെട്ടി ഗതാഗതം പാതി തടയുകയായിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് നടന്ന പ്രശസ്തമായ കുട്ടംകുളം സമരത്തിലൂടെ സഞ്ചാരസ്വാതന്ത്രം നേടിയെടുത്ത വഴികൂടിയാണിത്. ഇതിനെതിരെ വിവിധ കോണുകളിൽ പ്രതിഷേധവും ആരംഭിച്ചിരുന്നു. ഇതിനിടെ പൊതുപ്രവർത്തകയായ നടവരമ്പ് സ്വദേശി പട്ടികജാതി വർഗ കമ്മീഷന് പരാതി നൽകി. പിന്നോക്കവിഭാഗത്തിലെ ഒട്ടേറെ കുടുംബങ്ങളുടെ വീട്ടിലേക്കുള്ള വഴിയടച്ചെന്നാണ് പരാതി.
കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററെയും ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറിയെയും എതിർകക്ഷികളാക്കിയാണ് പരാതി. പട്ടികജാതി വർഗ കമ്മീഷൻ ചെയർമാൻ പി. എൻ. വിജയകുമാറാണ് തെളിവെടുപ്പിനെത്തിയത്. പരാതികളും മൊഴികളും നേരിട്ട് കേട്ട അദേഹം ഉടൻ നടപടിയുണ്ടാകുമെന്ന് അറിയിച്ചു.
എന്നാൽ ക്ഷേത്രമതിലിന് സമീപത്തൂടെ റോഡുണ്ടായിരുന്നപ്പോൾ മതിൽകെട്ടിനുള്ളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം വർധിച്ചെന്നും അത് തടയാനാണ് ഗതാഗതം പാതി തടഞ്ഞതെന്നുമാണ് ദേവസ്വം പറയുന്നത്.