കോമളപുരം സ്പിന്നിങ് മില്ലിനെ അവഗണിച്ച് അടഞ്ഞുകിടക്കുന്ന മറ്റുമില്ലുകള്‍ ഈ മാസം പകുതിയോടെ തുറക്കാന്‍ ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍റെ തീരുമാനം. പൂട്ടിക്കിടക്കുന്ന മില്ലുകള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച തുകയുടെ വിഹിതം നൂറ്റിഒന്‍പതു തൊഴിലാളികളുള്ള കോമളപുരം സ്പിന്നിങ് മില്ലിന് നല്‍കിയില്ല. അതേസമയം പ്രശ്നത്തില്‍ ഇടപെടേണ്ട ലേബര്‍ കമ്മീഷന്‍ ചര്‍ച്ചകള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവുകയാണ്.
ടെക്സ്റ്റൈല്‍ കോര്‍പ്പറേഷനുകീഴില്‍ ആകെയുള്ള അഞ്ചു സ്പിന്നിങ് മില്ലുകളും കഴിഞ്ഞ ആറുമാസത്തിനിടെ പൂട്ടിയിരുന്നു. കോട്ടയം ടെക്സ്റ്റൈല്‍സ്, മലബാര്‍ സ്പിന്ന്ങ് മില്‍ , എടരിക്കോട് മില്‍ , ചെങ്ങന്നൂര്‍ പ്രഭുറാമില്‍ , ആലപ്പുഴ കോമളപുരംമില്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ ഇതോടെ സമരം തുടങ്ങി. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെടുകയും മില്ലുകള്‍ തിറക്കുന്നതിനായി ആദ്യ ഘട്ടത്തില്‍ പതിനഞ്ചുകോടി രൂപ അനുവദിക്കുകയും ചെയ്തു. സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന മില്ലുകള്‍ക്കുവേണ്ടി വ്യവസായ വകുപ്പ് ഇതില്‍നിന്ന് പണം വകമാറ്റി. ശേഷിക്കുന്ന തുക ഒടുവില്‍ ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന് കൈമാറി. ലഭിച്ച പണം നാല് മില്ലുകള്‍ക്ക് വീതിച്ചുനല്‍കിയ ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ഈ സ്ഥാപനങ്ങള്‍ അടുത്ത ആഴ്ച തുറക്കാനും തീരുമാനിച്ചു. എന്നാല്‍ കോമളപുരം മില്ലിന്‍റെ കാര്യത്തില്‍ മിണ്ടാട്ടമില്ല. വിഷയത്തില്‍ ഇടപെടേണ്ട തൊഴില്‍ കമ്മീഷന്‍ അഞ്ചുവട്ടം ചര്‍ച്ചയുടെ തീയതികള്‍ മാറ്റി
ശമ്പളപരിഷ്കരണകാര്യത്തില്‍ തര്‍ക്കമുള്ളതിനാലാണ് കോമളപുരം മില്ലിന് പണം അനുവദിക്കാത്തതെന്നാണ് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍റെ വിശദീകരണം. മില്ലിലെ പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കുമെന്ന ചോദ്യത്തിന് പക്ഷേ മറുപടിയില്ല. പൂട്ടിക്കിടക്കുന്ന മില്ലുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ കോടികള്‍ അനുവദിച്ചിട്ടും ധനമന്ത്രിയുടെ മണ്ഡലത്തിലെ സ്ഥാപനത്തിന് അതിന്‍റെ വിഹിതം നല്‍കാത്തതില്‍ തൊഴിലാളിയൂണിയനുകള്‍ക്ക് ശക്തമായ പ്രതിഷേധമുണ്ട്.