ഒരു മാസക്കാലം ഫോർട്ട് കൊച്ചിക്ക് ആഘോഷങ്ങൾ സമ്മാനിച്ച കൊച്ചിൻ കാർണിവലിന് സമാപനം. വർണാഭമായ ഘോഷയാത്രയോടെയായിരുന്നു മുപ്പത്തിമൂന്നാമത് കൊച്ചിൻ കാർണിവലിന്റെ കൊടിയിറക്കം.
ആനപ്പുറത്ത് കാർണിവൽ തിടമ്പേറിയതോടെയാണ് മുപ്പത്തിമൂന്നാമത് കാർണിവലിന്റെ ഘോഷയാത്രയ്ക്ക് തുടക്കമായത്. കാഴ്ചയുടെ വൈവിധ്യം തന്നെയായിരുന്നു ഇക്കുറിയും ഘോഷയാത്ര കരുതിവച്ചത്. അമ്മൻകൊടുയം ശിങ്കാരിമേളവും മയിലാട്ടവും ഒപ്പം പഞ്ചവാദ്യവും
നോട്ട് നിരോധനവും ഘോഷയാത്രയിലെ പ്രച്ഛന്നവേഷത്തിൽ വിഷയമായി. കള്ളപണക്കാരെ നയിച്ചെത്തിയ നരേന്ദ്രമോദി കാഴ്ചക്കാരിൽ ചിരി പടർത്തി. വിദേശികൾ അടക്കം പ്രച്ഛന്നവേഷവുമായി ഘോഷയാത്രയിൽ അണിനിരന്നു. മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഇക്കുറി കാർണിവൽ സമാപന ഘോഷയാത്രയിൽ നിശ്ചലദൃശ്യങ്ങളുടെ പങ്കാളിത്തം കുറവായിരുന്നു.
വെളിമൈതാനത്ത് നിന്നാരംഭിച്ച് നാല് കിലോമീറ്റർ സഞ്ചരിച്ച് പരേഡ് ഗ്രൗണ്ടിൽ സമാപിച്ച കാർണിവൽ ഘോഷയാത്ര കാണാൻ പതിനായിരങ്ങളാണ് റോഡിനിരുവശവും തിങ്ങിനിറഞ്ഞത്.