മന്ത് രോഗവും, ചിക്കുൻഗുനിയയും പടർത്തുന്ന കൊതുകുകളുടെ എണ്ണം കൊച്ചി നഗരസഭാപ്രദേശത്ത് വർധിക്കുന്നു. ക്യൂലക്സ്, ഈഡിസ് കൊതുകുകളുടെ പ്രജനനകേന്ദ്രങ്ങളായി ഒാടകളും കനാലുകളും മാറിയെന്നാണ് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ കണ്ടെത്തൽ. തദ്ദേശസ്ഥാപനങ്ങൾ മാലിന്യനിർമാർജനം യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
മാലിന്യം മൂടി ഒഴുക്ക് നിലച്ച ഈ ഒാടയും കനാലുമെല്ലാം മെട്രോ നഗരത്തിന്റെ പൊതുജനാരോഗ്യത്തിനാണ് നിലവിൽ ഭീഷണിയായിരിക്കുന്നത്. കാനകളിൽ വളരുന്ന ക്യൂലക്സ് വിഭാഗം കൊതുകകളെ എംജി റോഡിലടക്കം കൂടതലായി കണ്ടെത്തിയിട്ടുണ്ട്. മന്ത് രോഗവാഹകനാണ് ക്യൂലക്സ്. അതിനാൽ തന്നെ നിസാരക്കാരനായി കാണേണ്ട. ഡെങ്കിപ്പനി, ചിക്കുൻഗുനിയ എന്നിവ പടർത്താൻ കഴിവുള്ള ഈഡിസ് വിഭാഗം കൊതുകിന്റെ എണ്ണവും അനിയന്ത്രിതമാം വിധം തന്നെ വർധിക്കുന്നു. പാതയോരത്ത് കുമിഞ്ഞ് കൂടുന്ന പ്ലാസ്റ്റിക് മാലിന്യവും, കരിക്കിന്റെ തൊണ്ടുമെല്ലാമാണ് ഈഡിസിന്റെ വാസകേന്ദ്രം. ഈ മാസം ആദ്യ മൂന്ന് ദിവസങ്ങളിൽ മാത്രം കൊച്ചിയിൽ അഞ്ച് പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നഗരത്തിലെ ഒാടകളും കാനകളും എത്രയും പെട്ടെന്ന് വൃത്തിയാക്കി മലിനജലത്തിന്റെ ഒഴുക്ക് സുഗമമാക്കണമെന്നാണ് തദ്ദേശസ്ഥാപനങ്ങളോടുള്ള ആരോഗ്യവകുപ്പിന്റെ അപേക്ഷ.
കാനകൾ വൃത്തിയാക്കുന്നതിനൊപ്പം തന്നെ കൊതുക് നശീകരണത്തിനുള്ള മാര്ഗങ്ങൾ കൂടി സ്വീകരിച്ചാലേ കൊതുക് ജന്യരോഗങ്ങൾക്ക് തടയിടാൻ സാധിക്കൂ. കക്കൂസ് മാലിന്യമടക്കം ഒാടകളിൽ ഒഴുക്കി കളയുന്നത് ജലജന്യരോഗങ്ങൾ പടർന്ന് പിടിക്കാൻ ഇടയാക്കുമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഫോർട്ട്്കൊച്ചി മട്ടാഞ്ചേരി എന്നിവിടങ്ങളിൽ കുടിവെള്ള പൈപ്പുകൾക്ക് മുകളിലാണ് മലിനജലം കെട്ടികിടക്കുന്നത്. തദ്ദേശസ്ഥാപനങ്ങള് മാലിന്യനിർമാർജനം കാര്യക്ഷമമാക്കിയില്ലെങ്കിൽ പൊതുജനാരോഗ്യനിയമപ്രകാരം നോട്ടീസ് നൽകാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം