കൊച്ചി മെട്രോ ആദ്യഘട്ടം മാര്‍ച്ചില്‍ കമ്മിഷന്‍ ചെയ്യുമെന്ന് ഡിഎംആര്‍സി. ആലുവയ്ക്കും പാലാരിവട്ടത്തിനും ഇടയ്ക്കുള്ള സ്റ്റേഷനുകളും ട്രാക്കും ഡി.എം.ആര്‍.സി. മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ പരിശോധിച്ചു. മെട്രോയ്ക്കായുള്ള മൂന്ന് കോച്ചുകൾകൂടി മുട്ടം യാർഡിലെത്തി.
ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ആദ്യഘട്ടമാണ് മാര്‍ച്ചില്‍ കമ്മിഷന്‍ ചെയ്യുക. വിവിധ സ്റ്റേഷനുകളുടെ നിര്‍മാണപുരോഗതി വിശദമായി വിലയിരുത്തിയ ഇ.ശ്രീധരന്‍ ജോലികള്‍ വേഗത്തിലാക്കാനും നിര്‍ദേശം നല്‍കി. അടുത്ത ഒരു മാസം മെട്രോ പരീക്ഷണയോട്ടം തുടരുമെന്ന് ഡി.ആര്‍.സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മാര്‍ച്ച് അവസാനം മെട്രോ കമ്മിഷന്‍ ചെയ്യാനുള്ള ശ്രമമാണ് കെ.എം.ആര്‍.എല്ലുമായി ചേര്‍ന്ന് നടത്തുന്നതെന്നും ഡി.എം.ആര്‍.സി അറിയിച്ചു. അതേ സമയം മെട്രോയ്ക്കായുള്ള മൂന്ന് കോച്ചുകൾകൂടി എത്തിയതോടെ നാലു മെട്രോട്രെയിനുകൾ യാത്രയയ്ക്ക് സജ്ജമായി. മൂന്നു കോച്ചുകൾ അടങ്ങിയതാണ് ഒരു മെട്രോ ട്രെയിൻ. ആന്ധ്രയിലെ ശ്രീ സിറ്റിയിലുള്ള അൽസ്റ്റോമിന്റെ പ്ലാൻറിൽ നിന്ന് റോഡുമാർഗമാണ് കോച്ചുകൾ എത്തിച്ചത്. ഇപ്പോൾ നിശ്ചയിച്ച പ്രകാരം സർവീസ് നടത്താൻ പതിനാറു കോച്ചുകളെങ്കിലും ആവശ്യമാണ്. ഇന്നെത്തിച്ച കോച്ചുകളും ഉടൻതന്നെ പരീക്ഷണ ഒാട്ടത്തിന് സജ്ജമാക്കും.