കൊച്ചി മെട്രോ നിർമാണത്തിൽ കരാറുകരുടെ തട്ടിപ്പ് വീണ്ടും. ഉപകരാർ ലഭിച്ച സ്ഥാപനം തൊഴിലാളികൾക്ക് ശമ്പളം നൽകാതെ മുങ്ങിയെന്നാണ് ആരോപണം.നിർമാണത്തിൽ അപാകതകൾ കണ്ടെത്തിയതിനെ തുടർന്ന് കരാറിൽ നിന്ന് ഒഴിവാക്കപെട്ട ദുർഹ ഇൻഫ്രാക്കണിനെതിരെയാണ് ആക്ഷേപം.
കൊച്ചി മെട്രോയുടെ കോച്ച് നിർമാണം സിഗ്നലിംഗ് തുടങ്ങിയവുടെ കരാർ വിദേശ കമ്പനിയായ അൽസ്റ്റോമിനാണ്. തൈക്കുടത്തെ സബ്സ്റ്റേഷൻ നിർമാണം ഡൽഹി ആസ്ഥാനമായുള്ള ദുർഹ ഇൻഫ്രാക്കണിന് അൽസ്റ്റോം ഉപകരാർ നൽകി. നിർമാണത്തിൽ അപാകതകൾ കണ്ടതിനെ തുടർന്ന് ദുർഹയുമായുളള കരാർ കഴിഞ്ഞ മാസം അൽസ്റ്റോം റദ്ദാക്കി. ഇതിന് പിന്നാലെ ശമ്പളം നൽകാതെ കമ്പനി മുങ്ങിയെന്നാണ് തൊഴിലാളികളുടെ ആരോപണം.
കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ദുർഹ കമ്പനി അധികൃതരെ തൊഴിലാളികൾ തടഞ്ഞുവെച്ചു. പൊലീസ് ഇടപെട്ടെങ്കിലും തൊഴിലാളികൾക്ക് ശമ്പളം നൽകുന്ന കാര്യത്തിൽ ഒരു തീരുമാനവുമായില്ല.