കൊച്ചി നഗരത്തിൽ സിറ്റി പൊലീസിന്റെ 99 നിരീക്ഷണ ക്യാമറകളും പ്രവർത്തനരഹിതം. പണം നൽകാത്തതിനാൽ ക്യാമറകളുടെ അറ്റകുറ്റപ്പണി ഏറ്റെടുക്കാൻ കെൽട്രോൺ വിസമ്മതിച്ചു. ഇതുമൂലം യുവനടി ആക്രമിക്കപ്പെട്ട കേസിലടക്കം വ്യാപാരസ്ഥാപനങ്ങിളിലേയും വീടുകളിലേയും ക്യാമറയാണ് തെളിവിനായി പൊലീസ് ആശ്രയിക്കുന്നത്
ഇലക്ട്രോണിക് കണ്ണുകൾ വെട്ടിച്ച് ഇനി കൊച്ചിയിൽ ഒരീച്ചപോലും അനങ്ങില്ലെന്നായിരുന്നു 2012ൽ ക്യാമറകൾ സ്ഥാപിച്ചപ്പോൾ ആഭ്യന്തരവകുപ്പിന്റെ അവകാശവാദം. ഒട്ടാകെ 99 ക്യാമറകൾ ഇതിൽ 36 എണ്ണം ഉന്നതസാങ്കേതിക നിലവാരമുള്ള ഡോം ക്യാമറകൾ. ഒരു വർഷം പിന്നിടും മുമ്പേ കണ്ണുകൾ ഒന്നൊന്നായി അടഞ്ഞുതുടങ്ങി. 2015 ആയപ്പോഴേക്കും 77 ക്യാമറകളുടെ പ്രവർത്തനം നിലച്ചു. മെട്രോനഗരമാകാനൊരുങ്ങുന്ന കൊച്ചിയിപ്പോൾ ക്യാമറാ നിരീക്ഷണത്തിലേയല്ലെന്നാണ് വവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. ചെലവ് വഹിക്കാൻ പൊലീസ് തയ്യാറാകാത്തതിനാൽ അറ്റകുറ്റപ്പണികളുടെ ചുമതയുള്ള കെൽട്രോണും ക്യാമറകളെ കൈവിട്ടു
കൊച്ചി മെട്രോയുടെ ഭാഗമായുള്ള നിർമാണ പ്രവർത്തങ്ങൾക്കിടെ കേബിളുകൾ മുറിഞ്ഞതാണ് നിരീക്ഷണക്യാമറകളുടെ പ്രവർത്തനം നിലയ്ക്കാൻ കാരണമെന്നാണ് ഇപ്പോഴത്തെ വിശദീകരണം കേരളത്തിൽ കുറ്റകൃത്യങ്ങളുടെ നിരക്ക് ഉയർന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പുറത്തുവന്നിട്ടും നഗരസുരക്ഷയുടെ കാര്യത്തിൽ ആഭ്യന്തരവകുപ്പ് മൗനമവലംബിക്കുകയാണ്.