കസ്തൂരി രംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം വൈകുന്നതിനെതിരെ കേരള കോൺഗ്രസ് സമരം ശക്തമാക്കുന്നു. ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് കർഷക സംരക്ഷണ പദയാത്ര സംഘടിപ്പിച്ച് പ്രതിഷേധമറിയിക്കാനാണ് തീരുമാനം. റോഷി അഗസ്റ്റിൻ എംഎൽഎയുടെ നേതൃത്വത്തിൽ ശനിയാഴ്ച മുപ്പത്തഞ്ചാം മൈലിൽ നിന്ന് യാത്ര ആരംഭിക്കും.
കസ്തൂരി രംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം വൈകുമെന്നറിഞ്ഞതോടെ സമരം നടത്താൻ പ്രതിപക്ഷ പാർട്ടികൾ മത്സരിക്കുകയാണ്. മുൻ വർഷങ്ങളിൽ സമരമുഖത്ത് സജീവ സാന്നിധ്യമായിരുന്ന ഹൈറേഞ്ച് സംരക്ഷണ സമിതി സർക്കാർ മാറിയതോടെ ശാന്തരായി. ഈ അവസരം മുതലെടുക്കാൻ തന്നെയാണ് കേരള കോൺഗ്രസിന്റെയും യുഡിഎഫിന്റെയും തീരുമാനം. ഒരു ദിവസം മുഴുവൻ കട്ടപ്പനയിൽ ഉപവാസമിരുന്ന് കേരള കോൺഗ്രസ് കളം പിടിച്ചു. കെ.എം.മാണി, പി.ജെ. ജോസഫ് ഉൾപ്പെടെയുളള മുതിർന്ന നേതാക്കളും സമരത്തിനെത്തി. രണ്ടാംഘട്ടമാണ് റോഷി അഗസ്റ്റിൻ എം.എൽഎ തിരുവനന്തപുരത്തേക്ക് നയിക്കുന്ന കാൽനടജാഥ. കേന്ദ്ര സർക്കാരിന് പുറമെ സംസ്ഥാന സർക്കാരിന്റെ വീഴ്ചയും തുറന്നുകാട്ടുകയാണ് ലക്ഷ്യം.
മാർച്ച് നാലിന് തന്നെ അന്തിമ വിജ്്ഞാപനം പുറത്തിറക്കണമെന്നാണ് കേരള കോൺഗ്രസിന്റെ ആവശ്യം. വിജ്ഞാപനം ഇല്ലെങ്കിൽ നാലിന് ഇടുക്കി ജില്ലയിൽ യുഡിഎഫിനൊപ്പം ഹർത്താൽ നടത്തും. അവകാശങ്ങൾ സംരക്ഷിച്ച് നിർത്താൻ രാഷ്ട്രീയം മറന്ന് ജനങ്ങൾ ഒറ്റകെട്ടായി സമരം ചെയ്യണമെന്നാണ് കേരള കോൺഗ്രസ് നിലപാട്.