കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമവിജ്ഞാപനം ഉടൻ ഇറക്കണമെന്നാവശ്യപ്പെട്ട് റോഷി അഗസ്റ്റിൻ എംഎൽഎയുടെ കർഷക സംരക്ഷണ പദയാത്ര ആരംഭിച്ചു. ഇടുക്കിയിലെ മുപ്പതഞ്ചാം മൈലിൽ കേരള കോൺഗ്രസ് ചെയർമാൻ കെ.എം.മാണി യാത്ര ഉദ്ഘാടനം ചെയ്തു. കോട്ടയം, പത്തനംതിട്ട,കൊല്ലം ജില്ലകളിലൂടെ സഞ്ചരിച്ച് യാത്ര മൂന്നിന് തിരുവനന്തപുരത്ത് സമാപിക്കും.
മലയോര ജനതയുടെ ആശങ്കയ്ക്ക് വിരാമമിട്ട് മാർച്ച് നാലിന് തന്നെ അന്തിമവിജ്ഞാപനം ഇറങ്ങണമെന്നാണ് കേരള കോൺഗ്രസിന്റെ ആവശ്യം. കേരളത്തിലെ 123വില്ലേജുകളാണ് കസ്തൂരി രംഗൻ റിപ്പോർട്ട് പ്രകാരം പരിസ്ഥിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. ജനവാസമേഖലയും കൃഷിയിടങ്ങളും ഇതിൽ ഉൾപ്പെട്ടതോടെ പ്രതിഷേധം ശക്തമായി. ഇതോടെ കേന്ദ്ര സർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കി. പരാതിയുള്ള സംസ്ഥാനങ്ങൾ ഒഴിവാക്കേണ്ട പ്രദേശങ്ങൾ ഏതൊക്കെയെന്ന വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാർ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അപാകതകളുണ്ടെന്ന പരാതിയുമായി എൽഡിഎഫ് രംഗത്തുവന്നു. ഇടത് സർക്കാർ അധികാരത്തിലെത്തിയിട്ടും തെറ്റുകൾ തിരുത്തി നൽകാൻ തയ്യാറായില്ല.
ഹർത്താലും,കരിദിനം ആചരിച്ചും പ്രക്ഷോഭം ശക്തമാക്കുകയാണ് കേരള കോൺഗ്രസ്. മൂന്നാം തീയതി സെക്രട്ടേറിയറ്റിന് മുന്നിൽ കർഷകസംഗമത്തോടെയാണ് യാത്രയുടെ സമാപനം.