കാഞ്ഞങ്ങാട് ∙ ജസീനക്കുട്ടിയ്ക്കു നാലര വയസ്സേയുള്ളൂ, ഉറയ്ക്കാത്ത കഴുത്തുലഞ്ഞ്, അമ്മയുടെ ഒക്കത്തിരുന്ന്, അവൾ ഭരണകൂടത്തോട് നിശ്ശബ്ദം സംസാരിച്ചു കൊണ്ടേയിരുന്നു, ദുരിതമുഖവുമായി എൻഡോസൾഫാൻ പട്ടികയിൽ ഉൾപ്പെടാൻ കാത്തു നിൽക്കുന്ന നൂറുകണക്കിനു പേർക്കു വേണ്ടി... സഹായം തേടി ഇതിനകം പലവട്ടം ജില്ലാ സമക്ഷം വന്ന പടന്ന ഗണേഷ്മുക്കിലെ ഹസീന– ജലീൽ ദമ്പതികളുടെ മകളാണ് ജസീന.
ഇന്നലെയും ഹസീന രാവിലെ തന്നെ മകളെയും വാരിയെടുത്ത് എത്തി, ചികിത്സയ്ക്കെങ്കിലും ആവശ്യമായ സഹായം കിട്ടുമോ എന്നതായിരുന്നു ആവശ്യം. പരിഗണിക്കാമെന്നേ പറഞ്ഞിട്ടുള്ളൂ. നടപടികൾ ഇനിയും ഏറെ പൂർത്തിയാക്കേണ്ടതുണ്ട്. കാത്തിരിക്കുകയാണ് ഈ കുടുംബം.ജസീന ജനിച്ചതും ജീവിക്കുന്നതും പടന്ന പഞ്ചായത്തിലാണെന്ന കാരണത്തിൽ അവൾക്ക് സഹായങ്ങൾ നിഷേധിക്കപ്പെട്ടു.
എൻഡോസൾഫാൻ മൂലമുള്ള രോഗങ്ങൾ സംശയിക്കുന്നവർക്ക് നേരത്തേ ഉറപ്പു നൽകിയിരുന്ന ചികിത്സ പോലും ജസീറയ്ക്ക് ലഭിച്ചിട്ടില്ല.കയ്യിലുള്ള പൊന്നും പണവുമെല്ലാം തീർത്തു മകൾക്കു വേണ്ടി. എന്നിട്ടും മെരുങ്ങാതെ അവളുടെ വൈകല്യം ഇവരുടെ കണ്ണു നനയിക്കുന്നു. കടം നൽകിയവർ ഇപ്പോൾ വീടുകയറി വന്ന് പണം ആവശ്യപ്പെട്ടു തുടങ്ങി. ചികിത്സയെങ്കിലും സൗജന്യമാക്കി നൽകാൻ കഴിയില്ലേ ഇവർക്ക്.