അടിസ്ഥാന സൗകര്യവികസനമാണ് കരിമ്പുകൃഷിയുടെയും ശര്‍ക്കര നിര്‍മാണത്തിന്‍റെയും രക്ഷയ്ക്കുവേണ്ടത്. തകര്‍ന്നുപോയ ജലസേചന സംവിധാനങ്ങള്‍ പുനര്‍നിര്‍മിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുന്നു. ഉല്‍പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണവും യന്ത്രവല്‍ക്കരണവുമുണ്ടെങ്കില്‍ കരിമ്പുകൃഷി ലാഭകരമാക്കാമെന്നാണ് വിദഗ്ധാഭിപ്രായം.
കരിമ്പുമായി ബന്ധപ്പെട്ട് സമഗ്രമായ ഗവേഷണം നടക്കുന്ന കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനമാണ് തിരുവല്ല കാര്‍ഷിക ഗവേഷണ കേന്ദ്രം. മേന്‍മയേറിയ ഇനങ്ങളുടെ ഉല്‍പാദനം, യന്ത്രവല്‍ക്കരണം, മൂല്യവര്‍ധന തുടങ്ങി എല്ലാ മേഖലയിലും കര്‍ഷകര്‍ക്ക് വഴികാട്ടിയാണ് ഈ സ്ഥാപനം. കൂലിച്ചെലവ് കൂടിയ കൃഷി ആയതുകൊണ്ടുതന്നെ യന്ത്രവല്‍ക്കരണത്തിലൂടെ ഈ ഇനത്തിലുള്ള ചെലവ് പകുതിയായി കുറയ്ക്കാനാകും. മൂല്യവര്‍ധനയിലൂടെ കര്‍ഷകര്‍ക്ക് കൂടുല്‍ നേട്ടമുണ്ടാക്കാനുമാകും. നിലവില്‍ കരിമ്പ് വിറ്റ് ലഭിക്കുന്നതിന്‍റെ ഇരട്ടിയിലധികം ലാഭം ശര്‍ക്കരയില്‍നിന്ന് ലഭിക്കും. പക്ഷേ വിപണനമാണ് കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി. കൂടുതലായി ശര്‍ക്കര ഉല്‍പാദിപ്പിച്ച് ചെറിയ പായ്ക്കറ്റുകളില്‍ വിപണനം നടത്തുകയാണ് വേണ്ടതെന്ന് വിദഗ്ധര്‍ പറയുന്നു. ഒപ്പം വിവിധ തരത്തിലുള്ള ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുകയും വേണം.
ജലസേചനത്തിനായി മുന്‍പുണ്ടായിരുന്ന കനാല്‍ സംവിധാനങ്ങള്‍ ഇപ്പോള്‍ തകര്‍ന്ന നിലയിലാണ്. കനാല്‍ ശൃംഖലയുടെ നവീകരണവും, സംസ്കരണ സംവിധാനങ്ങളുമെല്ലാം ഉള്‍പ്പടെയുള്ള ശുപാര്‍ശകള്‍ ഇപ്പോഴും സര്‍ക്കാരിന്‍റെ പരിഗണനയ്ക്കായി കെട്ടിക്കിടക്കുകയാണ്.