തൊടുപുഴ നഗരഹൃദയത്തിലുള്ള 30 സെന്റ് സ്ഥലം കെഎസ്ആർടിസിക്ക് നഷ്ടമായതായി സർവേ റിപ്പോർട്ട്. സ്വന്തം ഭൂമിയെന്ന നിലയിൽ കെഎസ്ആർടിസി വർഷങ്ങളായി കരമടച്ചിരുന്നത് സ്വകാര്യവസ്തുവിനെന്നും പരിശോധയിൽ വ്യക്തമായി. റവന്യൂ അധികൃതരുടെ ഒത്താശയോടെ സ്വകാര്യവ്യക്തികൾ ഭൂമി സ്വന്തമാക്കിയെന്നാണ് കെഎസ്ആർടിസിയുടെ വാദം.
തൊടുപുഴയാറിനോട് ചേർന്ന് കണ്ണായ സ്ഥലത്താണ് കെഎസ്ആർടിസിയുടെ ഭൂമി. രണ്ടേക്കർ 51 സെന്റ്. ഇതിൽ 22 സെന്റ് മൂപ്പിൽകടവ് പാലത്തിനും റോഡ് നിർമാണത്തിനുമായി വിട്ടുകൊടുത്തു. കണക്ക് പ്രകാരം രണ്ടേക്കർ 29 സെന്റ് സ്ഥലം കൈവശം വേണം. കഴിഞ്ഞ ദിവസം അളന്ന് നോക്കിയപ്പോൾ മുപ്പത് സെന്റ് കാണാനില്ല. രേഖകൾ അരിച്ചുപെറുക്കി നോക്കിയിട്ടും രക്ഷയില്ല. റോഡിന് മറുവശവും പുതിയ കെഎസ്ആർടിസി ഡിപ്പോയോടും ചേർന്നിരിക്കുന്ന സ്ഥാപനങ്ങൾ തന്നെയാണ് സംശയത്തിന്റെ നിഴലിൽ.
കയ്യേറ്റക്കാർ ആരെന്ന് പരിശോധിച്ചപ്പോഴാണ് കരം അടയ്ക്കുന്നതിലെ ക്രമക്കേട് കണ്ടെത്തിയത്. ഇതിനിടെ സ്ഥലം കയ്യേറിയെന്ന പരാതിയിൽ സ്വകാര്യ വ്യക്തിക്ക് കെഎസ്ആർടിസി 15 ലക്ഷം രൂപ നഷ്ടപരിഹാരവും നൽകി. ഇതിന്റെ രേഖകളൊന്നും കണ്ടെത്താനായില്ല. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശത്ത് വൻകിടക്കാരും ചേർന്ന് നടത്തിയ അഴിമതിയുടെ ഭാഗമായാണ് ഭൂമി നഷ്ടപ്പെട്ടതെന്നാണ് ആരോപണം. റീസർവെ നടത്തി സ്ഥലം തിരിച്ചുപിടിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടലും കെഎസ്ആർടിസി ആവശ്യപ്പെടുന്നു.