വർഷങ്ങൾ നീണ്ട ബഹുജനപ്രക്ഷോഭങ്ങൾക്കൊടുവിൽ ഇടുക്കി വണ്ടിപ്പെരിയാറിൽ പുതിയ പാലം യാഥാർഥ്യമായി. മന്ത്രി ജി. സുധാകരൻ പുതിയ പാലം നാടിന് സമർപ്പിച്ചു. കൊട്ടാരക്കര ഡിണ്ടിഗല്‍ ദേശീയപാതയിലെ ഗതാഗതകുരുക്കിനും ഇതോടെ പരിഹാരമാകും.
വണ്ടിപ്പെരിയാറിൽ വർഷങ്ങളായി നിലനിന്നിരുന്ന അതിരൂക്ഷമായ ഗതാഗതകുരുക്കിനാണ് പുതിയ പാലം വന്നതോടെ പരിഹാരമായത്. നൂറ് വർഷത്തിലേറെ പഴക്കമുള്ള കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്നുപോകാവുന്നതായിരുന്നു പഴയ പാലം. കൈവരികൾ തകർന്ന് ജീർണാവസ്ഥയിലായ പാലം പുതുക്കി നിർമിക്കണമെന്നാവശ്യവുമായി ഒരു പതിറ്റാണ്ട് മുൻപേ നാട്ടുകാർ സമരം ആരംഭിച്ചു. പലഘട്ടങ്ങൾ കടന്ന് സമരം ശക്തമായതോടെ നിർമാണം ആരംഭിക്കാൻ തീരുമാനിച്ചു. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം ഉടലെടുത്തു. സ്ഥലം എംഎൽഎ ഇ.എസ്. ബിജിമോൾടെ ഇടപെടലാണ് പ്രശ്ന പരിഹാരത്തിന് വഴിയൊരുക്കിയത്. ജില്ലയിൽ കൂടുതൽ ഗതാഗത സൗകര്യം ഒരുക്കുമെന്നായിരുന്നു ഉദ്ഘാടകനായ മന്ത്രിയുടെ വാഗ്ദാനം.
കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ ഇപി സി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമിച്ചത്. പന്ത്രണ്ട് മീറ്റർ വീതിയുള്ള പാലത്തിന് നൂറ്റിനാല് മീറ്റർ നീളമുണ്ട്. 760 ലക്ഷം രൂപയാണ് നിർമാണത്തിനായി അനുവദിച്ചതെങ്കിലും 640 ലക്ഷം രൂപയ്ക്ക് പണികൾ പൂർത്തിയായി. പഴയ പാലം അതുപോലെ നില നിർത്തി ചെറിയ വാഹനങ്ങൾ കയറ്റി വിടാനാണ് തീരുമാനം.