ഇഴഞ്ഞെത്തുന്ന ദുർവിധി ഇരകൾക്കു മേൽ ആഞ്ഞു കൊത്തുകയാണ്. ഇടുക്കി ജില്ലയിൽ ഇതു പാമ്പുണരും കാലം. അത്താഴം മുടക്കുന്ന നീർക്കോലി മുതൽ ഒറ്റ കൊത്തിനു കാലപുരിക്ക് അയയ്ക്കുന്ന മൂർഖനും രാജവെമ്പാലയും വരെ മാളംവിട്ടിറങ്ങിയിരിക്കുകയാണ്. മാളത്തിലെ ചൂടു സഹിക്കാൻ വയ്യാതെ പാമ്പുകൾ കൂട്ടത്തോടെ മാളത്തിനു പുറത്തിറങ്ങിയതോടെ ജില്ലയിൽ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം കൂടി. മൂന്നു മാസത്തിനിടെ ജില്ലയിൽ 25 പേർക്കാണ് പാമ്പുകടിയേറ്റതെന്നാണ് അനൗദ്യോഗിക കണക്ക്. രണ്ടു പേർ മരിച്ചു.
പാമ്പുകടിയേറ്റ് ആദിവാസി യുവാവ് മരിച്ചതു കഴിഞ്ഞ ദിവസമാണ്. എളംപ്ലാശേരി ആദിവാസി കോളനിയിൽ താമസിക്കുന്ന പെരുമാളിന്റെ മകൻ രവി(30)യാണു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. വണ്ടിപ്പെരിയാറിൽ പാമ്പുകടിയേറ്റ് ഒരാൾ മരിച്ചത് കഴിഞ്ഞ മാസമാണ്. ഹൈറേഞ്ച് മേഖലയിലുള്ളവരാണു പാമ്പുകടിയേറ്റവരിൽ കൂടുതലും. തൊടുപുഴ മേഖലയിലെ മണക്കാട് കുന്നത്തുപാറയിൽ രണ്ടു മൂർഖൻ പാമ്പുകളെ പിടികൂടിയത് രണ്ടാഴ്ച മുൻപായിരുന്നു. വെങ്ങല്ലൂരിനു സമീപവും അടുത്തിടെ മൂർഖനെ കണ്ടെത്തിയിരുന്നു. വനമേഖലയും വെള്ളക്കെട്ടുകളും ഏറെയുള്ള ജില്ലയിൽ വിഷപ്പാമ്പുകൾ ഏറെയുണ്ടെന്നു വനം വകുപ്പ് അധികൃതർ പറയുന്നു.
പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം കൂടിവരുമ്പോഴും, ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സാസൗകര്യമില്ലാത്തതും പല ഭാഗങ്ങളിലും യാത്രാസൗകര്യങ്ങൾ പരിമിതമാണെന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. ജില്ലയിൽ പാമ്പുകടിയേറ്റാൽ കൂടുതൽ പേരും ആശ്രയിക്കുന്നതു വിഷവൈദ്യൻമാരെയാണ്. എന്നാൽ ഇവർ നൽകുന്ന മരുന്ന് ഫലിക്കാതെ വന്നാൽ പെട്ടെന്ന് അലോപ്പതി ചികിത്സ തേടുകയാണു െചയ്യുന്നത്. ചികിത്സ ലഭ്യമാക്കാൻ വൈകുന്നതിനനുസരിച്ച് അപകടസാധ്യത വർധിക്കുമെന്നു ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകുന്നു.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണു പാമ്പുകളെ അകറ്റുന്നതിനുള്ള പ്രധാന മാർഗം. പുൽക്കാടുകൾ വെട്ടിത്തെളിക്കണം. വീടിനോട് ചേർന്ന് വിറകും ചകിരിയും ഇടുന്നതും അപകടമാണ്. പറമ്പിനോട് ചേർന്നുള്ള മാളങ്ങളും സൂക്ഷിക്കണം. ലവ് ബേർഡ്‌സ്, കോഴി, താറാവ്, മുയൽ തുടങ്ങിയ വളർത്തുമൃഗങ്ങളും പക്ഷികളും പാമ്പിനെ വിളിച്ചുവരുത്തും.പാമ്പിന് ജീവിക്കാൻ ഈർപ്പം വേണം. അതിനാൽ ഈർപ്പമുള്ളിടത്ത് പാമ്പുണ്ടാകും. മൂർഖൻ സമീപത്തുണ്ടെങ്കിൽ സാന്നിധ്യം അറിയിക്കും. ആളനക്കം കണ്ടാൽ പത്തി വിടർത്തും, ചീറ്റും. അണലിയാണെങ്കിൽ അറിയില്ല. വിറകെടുത്ത് മാറ്റുമ്പോഴായിരിക്കും കടി കിട്ടുക. പതുങ്ങി നിൽക്കുന്ന സ്വഭാവമാണ് ശംഖുവരയന്.
ജില്ലാ മെഡിക്കൽ ഓഫിസർ അന്വേഷിക്കും
അടിമാലി ∙ പാമ്പുകടിയേറ്റു അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച ആദിവാസി യുവാവിനെ കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോകുന്നതിൽ ജീവനക്കാരുടെ ഭാഗത്തുണ്ടായ വീഴ്ചകൾ സംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫിസർ അന്വേഷിക്കും. ശനി രാവിലെ പത്താംമൈലിനു സമീപം കൃഷിപ്പണിക്കിടെ പാമ്പുകടിയേറ്റ അടിമാലി എളംബ്ലാശേരി കോളനിയിലെ രവി (30) ഞായറാഴ്ച പുലർച്ചെയാണു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്ആശുപത്രി സൂപ്രണ്ട് നടത്തിയ അന്വേഷണങ്ങൾക്ക് പുറമെയുളള അന്വേഷണത്തിനായി ജില്ലാ മെഡിക്കൽ ഓഫിസർ ടി.ആർ.രേഖ ഇന്നു താലൂക്കാശുപത്രിയിലെത്തുമെന്ന് അധികൃതർ പറഞ്ഞു. ആശുപത്രിയിൽ മുഴുവൻ സമയ പട്ടികവർഗ പ്രമോട്ടറുടെ സേവനം ഉറപ്പാക്കും.
വിദഗ്ധ ചികിൽസ നൽകുന്നതിൽ പിഴവെന്നു റിപ്പോർട്ട്
യുവാവു മരിക്കാനിടയായതു വിദഗ്ധ ചികിൽസ നൽകുന്നതിനുണ്ടായ കാലതാമസംമൂലമെന്നു പട്ടികവർഗ വികസന ഓഫിസറുടെ റിപ്പോർട്ട്. പാമ്പുകടിയേറ്റ രവിയെ തലക്കോടുള്ള പച്ചമരുന്നു കേന്ദ്രത്തിലെത്തിച്ചു ചികിത്സ നൽകിയെങ്കിലും നില ഗുരുതരമായതിനെത്തുടർന്നു രാത്രി പന്ത്രണ്ടരയോടെയാണ് അടിമാലി താലൂക്കാശുപത്രിയിൽ എത്തിക്കുന്നത്. ഇതിനോടകം തന്നെ രവിയുടെ നില ഗുരുതരമായിരുന്നെന്നു പട്ടികവർഗ വികസന ഓഫിസർ ജി. അനിൽകുമാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഡ്യൂട്ടി ഡോക്ടർ നടത്തിയ പരിശോധനയിൽ രവിയുടെ നില ഗുരുതരമാണെന്നു കണ്ടെത്തി.
മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും രവിയെ ആശുപത്രിയിലെത്തിച്ച സംഘം ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിച്ചില്ലെന്ന് ആശുപത്രി ജീവനക്കാർ പട്ടികവർഗ ഓഫിസർക്ക് നൽകിയ മൊഴിയിൽ പറയുന്നു.സഹായമഭ്യർഥിച്ച് എസ്ടി പ്രമോട്ടർമാരെയും ബന്ധപ്പെട്ടെങ്കിലും ഇവർ ഫോൺ എടുത്തില്ലെന്നും മൊഴി നൽകി.
ആംബുലൻസ് വിട്ടുനൽകുന്നതിൽ ജീവനക്കാർ അലംഭാവം കാട്ടിയെന്നു പരാതി
അടിമാലി ∙ പാമ്പുകടിയേറ്റ ആദിവാസി യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് വിട്ടുനൽകുന്ന കാര്യത്തിൽ താലൂക്കാശുപത്രി ജീവനക്കാർ അലംഭാവം കാണിച്ചതായി ആദിവാസികളുടെ പരാതി. വിദഗ്ധ ചികിത്സ നിർദേശിച്ചിട്ടും ആശുപത്രിയിൽ രണ്ടുമണിക്കൂർ ചികിൽസ വൈകിയതും യുവാവു മരിച്ചതും ആശുപത്രി അധികൃതരുടെ നിരുത്തരവാദപരമായ പ്രവർത്തനം മൂലമാണെന്നു കോളനി നിവാസികൾ പറയുന്നു. ആംബുലൻസ് തകരാറായതു കൊണ്ടാണ് വിട്ടുനൽകാതിരുന്നതെന്ന അധികൃതരുടെ വിശദീകരണം കളവാണെന്നും, മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇവർ ആരോപിക്കുന്നു.
എളംബ്ലാശേരി കോളനിയിലെ രവി (30) വിദഗ്ധ ചികിത്സകിട്ടാൻ വൈകി ഞായറാഴ്ച പുലർച്ചെ മരിച്ചതാണു വിവാദമായത്. ആംബുലൻസ് ലഭിക്കാതെ രാത്രി 12.30 മുതൽ 2.30 വരെ രവിക്കു താലൂക്കാശുപത്രിയിൽ കഴിയേണ്ടിവന്നു. ആശുപത്രിയിലെത്തിയ ചിലർ സെക്യുരിറ്റി ജീവനക്കാരോടും ആശുപത്രി ജീവനക്കാരോടും തട്ടിക്കയറിയതായി നാട്ടുകാർ പറയുന്നു. പൊലീസെത്തി സ്വകാര്യ ആംബുലൻസ് ഏർപ്പാടാക്കിയാണു രവിയെ കോട്ടയത്തേക്കു കൊണ്ടുപോയത്. എസ്ടി വകുപ്പിൽ നിന്ന് ആംബുലൻസിന് അനുവദിക്കുന്ന തുക അപര്യാപ്തമായതു കൊണ്ടു തന്നെ ഇത്തരം ഓട്ടങ്ങൾ ജീവനക്കാർ ഉപേക്ഷിക്കുന്നതായ ആക്ഷേപങ്ങൾക്കിടയിലാണ് ഈ സംഭവം.
കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക