നാലു ദിവസം മുൻപ് പട്ടാപ്പകൽ മാട്ടുപ്പെട്ടി ഇക്കോ പോയിന്റിൽ കടകളിൽനിന്നു പഴങ്ങളും നൂഡിൽസും അകത്താക്കി കാടുകയറിയ കാട്ടാന ഇന്നലെയും ഒളിച്ചും പാത്തും വീണ്ടും സ്ഥലത്തെത്തി. എന്നാൽ ജാഗ്രതയിലായിരുന്ന കടക്കാരും സമീപവാസികളും പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും ബഹളമുണ്ടാക്കിയതോടെ ആന മടങ്ങി. നാലു ദിവസം മുൻപ് ഉച്ചയ്ക്ക് രണ്ടോടെയാണ് വിനോദസഞ്ചാരികളും നാട്ടുകാരും നോക്കിനിൽക്കേ കൊമ്പൻ ഇക്കോ പോയിന്റിൽ കടകൾക്കു മുന്നിലെത്തിയത്.
ആനയെ കണ്ട് വിനോദസഞ്ചാരികൾ ഭയന്നോടി. നടുറോഡിലെത്തിയ കൊമ്പൻ ഒരു കടയിൽ നിന്ന് 50 കിലോഗ്രാമോളം വരുന്ന പൈനാപ്പിളും തൊട്ടടുത്ത് ഭക്ഷണശാലയിൽനിന്ന് നൂഡിൽസും അകത്താക്കിയാണ് മടങ്ങിയത്. ഇന്നലെ ഉച്ചയ്ക്കാണ് ഇക്കോ പോയിന്റിന് 50 മീറ്റർ ദൂരെ കാട്ടിൽ ആനയുടെ കാൽപ്പെരുമാറ്റം കേട്ടത്. വഴിയോരക്കടകൾ ലക്ഷ്യമാക്കിയായിരുന്നു ഇത്തവണയും കൊമ്പന്റെ വരവ്. ഇതു കണ്ട കടക്കാർ സംഘടിച്ച് പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും ശബ്ദമുണ്ടാക്കി. ഇതോടെ കഴിഞ്ഞ ദിവസത്തെ കളി നടക്കില്ലെന്ന് ബോധ്യമായ ആന തൽക്കാലം ഉൾക്കാട്ടിലേക്കു പിൻവാങ്ങി.