മൂന്നുവർഷമായിട്ടും ഒരുരൂപ പോലും പ്രതിഫലം ലഭിക്കാത്തതിൽ പ്രതിഷേധവുമായി മൂവായിരത്തോളം ഹയർ സെക്കൻഡറി അധ്യാപകർ. സൂചനാസമരത്തിന്റെ ഭാഗമായി ഹയർസെക്കൻഡറി എറണാകുളം മേഖലാ ഉപമേധാവിയുടെ ഓഫിസ് അധ്യാപകർ ഉപരോധിച്ചു. നടപടിയുണ്ടായില്ലെങ്കിൽ പരീക്ഷകൾ ബഹിഷ്കരിക്കാനാണ് അധ്യാപകരുടെ നീക്കം.
2014ൽ യുഡിഎഫ് സർക്കാരാണ് സർക്കാർ, എയ്ഡഡ് മേഖലകളിലായി 232 പുതിയ പ്ലസ്ടു ബാച്ചുകൾ അനുവദിച്ചത്. എയ്ഡഡ് സ്കൂളുകൾക്ക് അനുവദിച്ച 166 ബാച്ചുകളിൽ പഠിപ്പിക്കുന്ന അധ്യാപകരാണ് മൂന്നുവർഷമായിട്ടും നിയമനോത്തരവോ ശമ്പളമോ ലഭിക്കാതെ നരകിക്കുന്നത്. ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് ശുപാർശചെയ്തിട്ടും തസ്തിക സൃഷ്ടിച്ച് ഉത്തരവിറക്കാൻ സർക്കാർ തയാറായിട്ടില്ല. എത്രയും വേഗം ഗസ്റ്റ് വേതനം നൽകണമെന്ന കോടതി ഉത്തരവും അവഗണിക്കപ്പെട്ടു. വിഷയം വിദ്യാഭ്യാസമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അനൂഭാവപൂർവം പരിഗണിക്കാമെന്ന വാഗ്ദാനമല്ലാതെ നടപടിയുണ്ടായില്ല
സർക്കാർ ഉടൻ നടപടിയെടുത്തില്ലെങ്കിൽ മോഡൽ പരീക്ഷകളും പ്രാക്ടിക്കൽ പരീക്ഷകളും ബഹിഷ്കരിക്കുമെന്ന് അധ്യാപകർ മുന്നറിയിപ്പുനൽകി.