ഇടപ്പള്ളി വൈറ്റില ഹൈവേയിലെ ചെടികൾ പരിപാലിക്കുന്നതിൽ നിന്ന് ബൈപ്പാസ് ബ്യൂട്ടിഫിക്കേഷൻ സൊസൈറ്റി പിൻമാറുന്നു. കൊച്ചി കോർപറേഷന്റെ നിസ്സഹകരണവും പൊലീസിന്റെ പീഡനവും കണക്കിലെടുത്താണ് തീരുമാനമെന്ന് സൊസൈറ്റി ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി മനോരമ ന്യൂസിനോടു പറഞ്ഞു.
ഇടപ്പള്ളിയിൽ നിന്ന് വൈറ്റിലയിലേക്ക് ഹൈവേയിലൂടെ യാത്ര ചെയ്യുന്നവരുടെ മനസ്സുകുളിർക്കുന്ന കാഴ്ചയായിരുന്നു റോഡിനിരുവശവും മീഡിയനിലുമായി വളരുന്ന ഈ ചെടികളും അതിലെ പൂക്കളും. പതിനഞ്ച് സ്ഥാപനങ്ങൾ ഉൾപ്പെടുന്ന കൊച്ചി ബൈപ്പാസ് ബ്യൂട്ടിഫിക്കേഷൻ സൊസൈറ്റിക്കായിരുന്നു ചെടികളുടെ പരിപാലനച്ചുമതല. ഒരുകോടിയിലേറെ രൂപ സൊസൈറ്റി ചെലവാക്കിക്കഴിഞ്ഞു. കരാർ കാലാവധി പൂർത്തിയാകാൻ ഒരുവർഷം ശേഷിക്കെ, അധികൃതരുടെ നിസ്സഹകരണം മൂലം പിന്മാറുകയാണ് സൊസൈറ്റി.
സൊസൈറ്റിയിൽ അംഗങ്ങളല്ലാത്ത സ്ഥാപനങ്ങളുടെ പരസ്യങ്ങളോ രാഷ്ട്രീയപ്പാർട്ടികളുടെ ബോർഡുകളോ പാടില്ലെന്ന നിബന്ധനകളും ലംഘിക്കപ്പെട്ടു. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ, ഈമാസം മുപ്പത്തൊന്നോടെ ചെടികളുടെ പരിപാലനം പൂർണമായും അവസാനിപ്പിക്കുമെന്ന് കൊച്ചി മേയർക്കയച്ച കത്തിൽ സൊസൈറ്റി വ്യക്തമാക്കി.