ശിശുമരണങ്ങൾ ആവർത്തിക്കുന്ന ഇടമലക്കുടിയെ ആരോഗ്യവകുപ്പും കയ്യൊഴിയുകയാണ്. പ്രാഥമിക ചികിത്സാ കേന്ദ്രം പോലുമില്ലാത്ത പ്രദേശത്ത് ഒരു ഡോക്ടറുടെ സേവനം പോലും ലഭ്യമല്ല. അത്യാസന്നനിലയിലായ രോഗിയെ അറുപത് കിലോമീറ്റർ അകലെ മൂന്നാറിലെ ആശുപത്രിയിൽ ചുമന്നെത്തിക്കണം.
കഴിഞ്ഞ നാലു മാസത്തിനിടെ നാല് ശിശു മരണങ്ങളാണു സംസ്ഥാനത്തെ ഏക ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ റിപ്പോർട്ട് ചെയ്തത്. ഇരുട്ടു നിറഞ്ഞ വാലായ്മപുരകളാണ് ഇടമലക്കുടിയിലെ സ്ത്രീകളുടെ പ്രസവമുറി. പ്രസവമെടുക്കാൻ ഡോക്ടറോ നഴ്സോ ആശുപത്രിയോ ഇല്ല. പ്രസവ ശേഷം പൊക്കിൾക്കൊടി മുറിച്ചുനീക്കുന്നതു പോലും രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മയാണ്. പ്രാഥമികാരോഗ്യ കേന്ദ്രമില്ലാത്ത സംസ്ഥാനത്തെ ഏക പഞ്ചായത്താണ് ഇടമലക്കുടി. ആരോഗ്യ ഉപകേന്ദ്രം സൊസൈറ്റിക്കുടിയിൽ സ്ഥാപിച്ചെങ്കിലും ഇവിടെ സ്ഥിരമായി ജീവനക്കാരില്ല. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വഴിപാടുപലെ മാസത്തിലൊരിക്കൽ എത്തുന്ന വൈദ്യസംഘകത്തിലൊതുങ്ങുന്ന ആരോഗ്യ വകുപ്പിന്റെ സേവനം.
രോഗം മൂർച്ഛിച്ചാൽ, രോഗിയെ കുടിയിൽ നിന്ന് മഞ്ചലിൽ ചുമന്ന് അറുപത് കിലോമീറ്റർ അകലെയുള്ള ആശുപത്രിയിൽ എത്തിക്കണം. ജീപ്പിന് കുറഞ്ഞത് 3000 രൂപ വാടക നൽകണം. ഇക്കാരണങ്ങളാൽ രോഗിയെ നാട്ടു ചികിത്സയിൽ വീടിനുള്ളിൽ തളച്ചിടുകയാണ് പതിവ്. ഒടുവിൽ രോഗം മൂർഛിച്ച് രോഗി മരണത്തിന് കീഴടങ്ങും. ഡോക്ടർമാർ നഴ്സ് എന്നിവരുടെ തസ്തിക സൃഷ്ടിച്ച് പ്രാഥമി ആരോഗ്യ കേന്ദ്രത്തിനായി നടപടി ആരംഭിച്ചെങ്കിലും ചുവപ്പു നാടയിൽ കുടുങ്ങികിടക്കുന്നു.