മെത്രാൻ കായലിൽ കൃഷി ഇറക്കാൻ ഉടമസ്ഥരായ സ്വകാര്യ കമ്പനി അടുത്തവർഷവും തയ്യാറായില്ലെങ്കിൽ മെത്രാൻ കായൽ എന്ന പേരുമാറ്റി സർക്കാർ കായൽ എന്ന പേരു നൽകുമെന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ. കൃഷിയ്ക്കല്ലാതെ മറ്റൊരു കാര്യത്തിനും പ്രദേശം നൽകില്ലെന്നും മന്ത്രി പറഞ്ഞു. കുമരകം മെത്രാൻ കായലിലെ കൊയ്ത്തുൽസവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെത്രൻ കായലൽ റൈസ് എന്ന പേരിൽ പുതിയ ബ്രാൻഡും ചടങ്ങിൽ അവതരിപ്പിച്ചു
ഇക്കഴിഞ്ഞ നവംബറിൽ മെത്രാൻ കായലിൽ വിത്തെറിഞ്ഞ മന്ത്രി വിഎസ്. സുനിൽകുമാർ നാലുമാസത്തിനിപ്പുറം കൊയ്ത്തുൽവത്തിനും എത്തി. ധനമന്ത്രി തോമസ് ഐസക്കും ഒപ്പമുണ്ടായിരുന്നു. കൊട്ടും കുരവയുമായി ആഘോഷത്തോടെ തന്നെ നെൽപാടത്തേയ്ക്ക്.
ജനപ്രതിനിധികളെല്ലാവരും പാടത്തിറങ്ങി കൊയ്തുകൂട്ടി. ഉദ്ഘാടന കൊയ്ത്തിനുശേഷം കറ്റകളുമായി തിരിച്ചെത്തിയ മന്ത്രി തന്റെ നിലപാടും വ്യക്താക്കി, ചടങ്ങിൽ നടൻ ശ്രീനിവാസൻ മെത്രാൻ കായൽ ബ്രാൻഡ് റൈസിന്റെ ലോഗോ പ്രകാശനം ചെയ്തു.
304 ഏക്കറിലാണ് മെത്രാൻ കായലിൽ കൃഷിയിറക്കിയിരിക്കുന്നത്. വരും ദിവസങ്ങളിൽ കൊയ്ത്ത് യന്ത്രവും ഇറക്കും. 24 ഏക്കറിൽ കർഷകരും ബാക്കി സ്ഥലത്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിലമാണ് കൃഷിയിറക്കിയിരിക്കുന്നത്.