ഉത്സവാഘോഷങ്ങളിൽ വെടിക്കെട്ടിനും ആന എഴുന്നെള്ളിപ്പിനും അനാവശ്യനിയന്ത്രണങ്ങളെന്നാരോപിച്ച് തൃശൂർ ജില്ലയിൽ മറ്റന്നാള്‍ ഹർത്താലിന് േകരള ഫെസ്റ്റിവൽ കോർഡിനേഷൻ സമിതിയുടെ ആഹ്വാനം. 28ന് തൃശൂരിലെ മന്ത്രിമാരുടെ വീടിന് മുന്നിൽ കുടിൽകെട്ടി സമരം നടത്തും. ഉത്സവങ്ങൾ പതിവ് പോലെ നടത്താനുള്ള സർവകക്ഷിയോഗതീരുമാനം ജില്ലാഭരണകൂടം അട്ടിമറിച്ചെന്നും ആരോപണമുണ്ട്.
ഇന്ന് നടക്കേണ്ട മച്ചാട് മാമാങ്കത്തിലെ വെടിക്കെട്ടിനുള്ള ഉപകരണങ്ങൾ കഴിഞ്ഞ ദിവസം പൊലീസ് പിടിച്ചെടുത്തിരുന്നു. ഉത്രാളിക്കാവ് പൂരത്തിന് കൊടിയേറിയെങ്കിലും പതിവ് പോലെ വെടിക്കെട്ട് നടത്താൻ അനുമതി ലഭിച്ചിട്ടില്ല. കഴിഞ്ഞദിവസം വ്യവസായമന്ത്രി എ.സി.മൊയ്തീന്റെ നിർദേശപ്രകാരം ഉത്സവാഘോഷങ്ങളുടെ നടത്തിപ്പിലെ പ്രതിസന്ധിപരിഹരിക്കാൻ കലകടർ യോഗം വിളിക്കുകയും ആചാരപ്രകാരമുള്ള ആഘോഷങ്ങൾ നിയമപ്രകാരം പതിവ് പോലെ നടത്താനും തീരുമാനിച്ചിരുന്നു. ഈ യോഗതീരുമാനം ജില്ലാ ഭരണകൂടം അട്ടിമറിച്ചെന്ന് ആരോപിച്ചാണ് വ്യാഴാഴ്ച ഹർത്താൽ പ്രഖ്യപിച്ചത്. സർക്കാർ ഇടപെടുന്നില്ലെന്നാരോപിച്ച് മന്ത്രിമാർക്കെതിരെയും തുടർപ്രതിഷേധമുണ്ട്.
ഞായറാഴ്ച നടക്കുന്ന ഉത്രാളിക്കാവ് പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലങ്കിൽ തുടർന്ന് തൃശൂർ പൂരം അടക്കമുള്ള എല്ലാ ഉത്സവങ്ങളും ചടങ്ങ് മാത്രമാക്കി പ്രതിഷേധിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഉത്രാളിക്കാവിൽ ഉപവാസസമരം നടത്തി വിവിധ ദേവസ്വങ്ങളുമായി ആലോചിച്ച് ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മിറ്റിയെടുത്ത സമരങ്ങൾക്ക് കോൺഗ്രസും ബി.ജെ.പിയും പിന്തുണ പ്രഖ്യാപിച്ചു. പുറ്റിങ്ങൽ ദുരന്തത്തെ തുടർന്ന് വിവിധ വകുപ്പുകൾ നിയന്ത്രണം കർശനമാക്കിയതോടെയാണ് വെടിക്കെട്ട് പ്രതിസന്ധിയിലായത്. ഈ ഉത്സവസീസണിൽ തൃശൂർ ജില്ലയിലെവിടെയും വെടിക്കെട്ടിന് അനുമതി ലഭിച്ചിട്ടില്ല.