വെടിക്കെട്ടിനും ആനഎഴുന്നെള്ളിപ്പിനും അനാവശ്യനിയന്ത്രണങ്ങളെന്നാരോപിച്ചുളള തൃശൂർ ജില്ലാ ഹർത്താൽ പൂർണം. സർക്കാരിനും ജില്ലാ ഭരണകൂടത്തിനുമെതിരെ പ്രതിഷേധവുമായി ജില്ലയിലെമ്പാടും വമ്പൻപ്രകടനങ്ങൾ. പ്രശ്നപരിഹാരമുണ്ടായില്ലങ്കിൽ തൃശൂരിലെ മന്ത്രിമാരെ ബഹിഷ്കരിക്കുമെന്ന് ഉത്സവ ഏകോപന സമിതി. അതേസമയം വടക്കാഞ്ചേരിയിൽ കെ. എസ്. ആർ.ടി. സി ബസിനും മാധ്യമപ്രവർത്തകർക്കും നേരെ ആക്രമണമുണ്ടായി.
നെറ്റിപ്പട്ടവും വെഞ്ചാമരവുമായി നൂറുകണക്കിന് പൂരപ്രേമികളാണ് നഗരത്തിലും വിവിധ ഗ്രാമപ്രദേശങ്ങളിലും നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തത്. വെടിക്കെട്ടും ആനഎഴുന്നെള്ളിപ്പും പതിവ് പോലെ വേണമെന്ന മുദ്രാവാക്യം മുഴങ്ങിയ പ്രകടനത്തിൽ തൃശൂരിലെ കലാകാരൻമാരും പങ്കാളികളായി.
പുറ്റിങ്ങൽ ദുരന്തത്തിന് ശേഷം നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ഈ സീസണിൽ തൃശൂരിലെവിടെയും വെടിക്കെട്ടിന് അനുമതി ലഭിച്ചിരുന്നില്ല. വെടിക്കെട്ടോടെ പൂരം നടത്താൻ ഇന്നലെ മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഞായറാഴ്ച നടക്കേണ്ട ഉത്രാളിക്കാവ് വെടിക്കെട്ടിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. ഇതോടെയാണ് ഇന്ന് ഹർത്താലിനും വരുംദിവസങ്ങളിൽ മന്ത്രിമാർക്കെതിരെ പ്രത്യക്ഷ സമരവും നടത്താൻ തീരുമാനിച്ചത്.
സ്വകാര്യബസുകൾ സർവീസ് നിർത്തിയതോടെ കെ. എസ്. ആർ.ടി.സിയുടെ ദീർഘദൂര സർവീസ് മാത്രമായിരുന്നു ഹർത്താലിൽ യാത്രക്കാർക്ക് ആശ്രയം. അതേസമയം വടക്കാഞ്ചേരിയിൽ പ്രതിഷേധ പ്രകടനക്കാർ ഫ്ളക്സ് ബോർഡ് നശിപ്പിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ പ്രാദേശിക ദൃശ്യമാധ്യമപ്രവർത്തകന് നേരെ കയ്യേറ്റശ്രമമുണ്ടായി.