ചേന്ദമംഗലം കൈത്തറി മേഖലയ്ക്ക് പുതുജീവൻ നൽകി സ്കൂൾ യൂണിഫോം ഉൽപാദനത്തിന് സർക്കാർ അനുമതി. അടുത്ത അധ്യയന വർഷം നടപ്പാക്കുന്ന സൗജന്യ സ്കൂൾ യൂണിഫോം വിതരണ പദ്ധതിക്കായുള്ള തുണിത്തരങ്ങളാണ് ചേന്ദമംഗലത്ത് നെയ്യുക
ചേന്ദമംഗലത്തെ തറികൾക്ക് ഇനി കുറച്ചു കാലത്തേക്ക് വിശ്രമമുണ്ടാകില്ല. അത്രവലുതാണ് സർക്കാർ നൽകിയിരിക്കുന്ന ഒാർഡർ. 20 തറികളിൽ ഇതിനോടകം നെയ്ത്ത് തുടങ്ങിക്കഴിഞ്ഞു. ശേഷിക്കുന്ന നൂറു തറികൾകൂടി യൂണിഫോം നിർമാണത്തിനായി സജ്ജമാക്കുന്ന തിരക്കിലാണ് സഹകരണസംഘം. 150 പേർക്ക് തൊഴിൽ നൽകാൻ ഇതുവഴി സാധിക്കുമെന്ന് സംഘം സെക്രട്ടറി പി എ സോജൻ പറഞ്ഞു.
കൈത്തറി തൊഴിൽ ഉപേക്ഷിച്ച് പോയ തൊഴിലാളികളെ തിരികെയെത്തിക്കാനും സംഘം ലക്ഷ്യമിടുന്നു. കൈത്തറി യൂണിഫോം പദ്ധതിയിൽ പങ്കാളികളാകുന്ന തൊഴിലാളികൾക്കുള്ള കൂലി സർക്കാർ നേരിട്ട് ബാങ്ക് അക്കൗണ്ടുകൾ നൽകും. നെയ്ത്ത് സംഘങ്ങൾക്കാവശ്യമായ നൂല് സർക്കാർ തന്നെ നൽകും. തുണിത്തരങ്ങൾ നേരിട്ട് ഏറ്റെടുക്കുകയും ചെയ്യും യൂണിഫോം പദ്ധതി ചേന്ദമംഗലത്തെ പരമ്പരാഗത കൈത്തറി മേഖലക്ക് പുത്തനുണർവ് നൽകുമെന്ന പ്രതീക്ഷയിലാണ് സഹകരണസംഘം.