നിയമസഭയിലടക്കം വിവാദമായിട്ടും ഗുരുവായൂരിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമില്ല. കാശ് കൊടുത്താലും വെള്ളം കിട്ടാനില്ലാതായതോടെ ഗുരുവായൂരിനെ നിശ്ചലമാക്കി തിങ്കളാഴ്ച മുതൽ ഹോട്ടലുകളും ലോഡ്ജുകളും അടച്ചിടും. കോടികൾ മുടക്കി രണ്ട് നഗരസഭകള്‍ക്കായി തുടങ്ങിയ കരുവന്നൂർ കുടിവെള്ള പദ്ധതി പത്ത് വർഷമായിട്ടും യാഥാർഥ്യമാകാത്തതാണ് പ്രതിസന്ധിയുടെ പ്രധാനകാരണം.
ഇനിയും പണം കൊടുത്ത് വെളളം വാങ്ങി മുന്നോട്ട് പോകാനാവില്ലെന്ന് വ്യാപാരികൾ തീരുമാനിച്ചതോടെ കുടിവെള്ള പ്രശ്നം അടുത്തയാഴ്ച ഗുരുവായൂരെന്ന നാടിനെ നിശ്ചലമാക്കിയേക്കും. ഗുരുവായൂർ, ചാവക്കാട് മുൻസിപ്പാലിറ്റികളുടെ ദാഹം പൂർണമായി അകറ്റാൻ കരുവന്നൂർ പുഴയിലെ വെള്ളം ശുചീകരിച്ചുപയോഗിക്കുന്നതായിരുന്നു പദ്ധതി. 10 കോടിയോളം രൂപ മുടക്കിയിട്ടും പൈപ്പുകൾ ഇങ്ങിനെ വഴിയിൽ കൂടിക്കിടക്കുന്നതല്ലാതെ വെള്ളം ഒഴുകിത്തുടങ്ങിയിട്ടില്ല. ചുരുക്കത്തിൽ പദ്ധതികൾ കടലാസിലൊതുക്കി അധികാരികൾ വിളിച്ചുവരുത്തിയതാണ് ഗുരുവായൂരിന്റെ ഈ വെള്ളമില്ലാക്കാലം.