ഇടമലക്കുടി ആദിവാസി പഞ്ചായത്തിൽ ഒരു ഡസനിലേറെ സർക്കാർ വകുപ്പുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. പഞ്ചായത്തിൽ നേരിട്ടെത്തി നടത്തിയ പരിശോധനയ്ക്ക് ശേഷമായിരുന്നു പ്രതികരണം. പഞ്ചായത്തിന്റെ സമഗ്രവികസനത്തിനുള്ള നിര്‍ദ്ദേശങ്ങളും വിജിലൻസ് ഉടൻ സര്‍ക്കാരിന് സമര്‍പ്പിക്കും.
26 ആദിവാസി ഊരുകളുള്ള ഇടമലക്കുടി സംസ്ഥാനത്തെ ഏക ആദിവാസി ഗ്രാമപഞ്ചായത്താണ്. മൂവായിരത്തിലേറെ പേര്‍ വസിക്കുന്ന പ്രദേശത്തിന്‌റെ സമഗ്ര വികസനത്തിനായി കോടികളുടെ പദ്ധതികളാണ് ഓരോവര്‍ഷവും സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. എന്നാല്‍ ഇതിന്റെ പ്രയോജനം ആദിവാസികള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. മിക്ക പദ്ധതികളുടെ പേരില്‍ കോടികളുടെ തട്ടിപ്പ്് നടന്നതായി ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് പരിശോധനയ്‌ക്കെത്തിയത്. പ്രമുഖ വകുപ്പുകളില്‍ പലതും പ്രദേശത്തേക്ക് തിരിഞ്ഞുപോലും നോക്കിയിട്ടില്ലെന്ന പ്രാഥമിക പരിശോധനയില്‍ തന്നെ വ്യക്തമായി.
ഏകാധ്യാപക വിദ്യാലയം, റേഷന്‍ കട, ആരോഗ്യ ക്ലിനിക്ക് എന്നിവിടങ്ങളിലും വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് പരിശോധന നടത്തി. നാട്ടുകൂട്ടത്തില്‍ പങ്കെടുത്ത്് പരാതികളും നേരിട്ടറിഞ്ഞു. പരിശോധനകളുടെ തുടര്‍ച്ചയായി വിശദമായ പഠന റിപ്പോര്‍ട്ടും വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. ഇടമലക്കുടിയോട്് അയിത്തംകല്‍പിച്ച് മാറി നില്‍ക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം സജീവമാക്കാന്‍ അടിയന്തര നടപടികളും വിജിലന്‍സിന്റെ ഭാഗത്തു നിന്നുണ്ടാകും.