കടുത്തുരുത്തി ∙ മൊബൈൽ ഫോണിൽ സംസാരിച്ചു നടക്കുന്നതിനിടെ നാൽപത് അടി താഴ്ചയുള്ള പൊട്ടക്കിണറ്റിൽ വീണ മകളെയും രക്ഷിക്കാനായി ചാടിയ പിതാവിനെയും അഗ്നിശമനസേന സുരക്ഷിതമായി കരയ്ക്കെത്തിച്ചു. മകളെ വെള്ളത്തിൽ മുങ്ങിപ്പോകാതെ രക്ഷിച്ചെങ്കിലും രണ്ടുപേർക്കും മുകളിലേക്കു കയറാൻ കഴിയാതെ വന്നതോടെയാണ് അഗ്നിശമനസേനയുടെ സഹായം തേടിയത്. കാപ്പുന്തല പറമ്പ്രത്ത് ഇന്നലെ നാലു മണിയോടെയാണു സംഭവം. മലയിൽ ജോസിന്റെ മകളും ഉഴവൂർ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയുമായ ബ്ലസി (18) ആണ് വീടിനു പിന്നിലുള്ള ചുറ്റുമതിലില്ലാത്ത കിണറ്റിൽ വീണത്. ശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയ പിതാവ് ജോസ് ജോൺ (48) കിണറിന്റെ പകുതിഭാഗം കയറിൽ ഇറങ്ങി പിന്നീടു കിണറ്റിലേക്കു ചാടുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാർ ഇരുവരെയും പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചത്. കടുത്തുരുത്തിയിൽ നിന്നെത്തിയ അഗ്നിശമനസേനാംഗങ്ങൾ വലയും കയറും ഉപയോഗിച്ച് അഞ്ചുമണിയോടെ ഇരുവരേയും കരയ്ക്കെത്തിച്ചു. നിസാര പരുക്കേറ്റ ബ്ലസിയെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ബ്ലസി ക്ലാസിൽ പോയിരുന്നില്ല. ഇന്നു ക്ലാസിലേക്ക് വരുന്ന വിവരം പറയുന്നതിനായി കൂട്ടുകാരിയെ ഫോണിൽ വിളിച്ചു സംസാരിക്കുന്നതിനിടെ പൊട്ടക്കിണറ്റിലേക്കു കാൽ തെന്നി വീഴുകയായിരുന്നുവെന്നു പിതാവ് ജോസ് ജോൺ പറഞ്ഞു. സ്റ്റേഷൻ ഓഫിസർ എസ്.കെ.ബിജുമോന്റെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം നടത്തിയത്.