േദശീയപാത നവീകരണത്തിനു കേരളത്തിൽ ആദ്യമായെത്തിച്ച ജർമൻ യന്ത്രം ‘മില്ലിങ് മെഷീൻ’ ഇന്നലെ രാത്രി അമ്പലപ്പുഴയിൽ പണി തുടങ്ങി. കോൺക്രീറ്റ് പ്രതലങ്ങൾക്കു മുകളിൽ ഒട്ടിച്ചേർന്നിരിക്കുന്ന ടാറിനെ കോൺക്രീറ്റിനു കേടുവരാതെ ഇളക്കിയെടുക്കുന്നതിനു പ്രത്യേക കഴിവുള്ള ‘ഭീകരനാണ്’ ഇപ്പോൾ എത്തിയിരിക്കുന്ന യന്ത്രം.
കോൺക്രീറ്റ് ചെയ്ത പാലങ്ങൾക്കു മുകളിലെ ടാർ ചൂടിൽ ഉരുകുമ്പോൾ ചില ഭാഗങ്ങളിൽ ടാറിങ് മിശ്രിതം മുഴപോലെ പൊങ്ങിവരും. ഇങ്ങനെ റോഡിന്റെ ഉപരിതലത്തിൽ ഉണ്ടാകുന്ന മുഴകളെയും ഉയർച്ച താഴ്ചകളെയും ഒരേ അളവിൽ ചെത്തിയെടുക്കാൻ ഇവനെ ഉപയോഗിക്കും. കാക്കാഴം റെയിൽവേ മേൽപാപാലത്തിനു മുകളിൽ അതാണു യന്തിരന്റെ ജോലി. ഇവിടെ അഞ്ചുമുതൽ ഏഴുവരെ സെന്റിമീറ്ററിലാണു ടാർപ്പാളി യന്തിരൻ ചെത്തിയെടുക്കുക.
എത്ര അളവിൽ ചെത്തിയെടുക്കണമെന്നു സ്വയം തീരുമാനിക്കാൻ കഴിവുമുണ്ട്. ഇങ്ങനെ മുഴകളും ടാറും നീക്കിയശേഷം റബറൈസ്ഡ് ടാർ ഉപയോഗിച്ചു പാലത്തിനു ഉപരിതലം വീണ്ടും മിനുക്കും. വാഹനങ്ങൾ തെന്നിപ്പോകുന്നതു തടയുന്നതിനുള്ള പദാർഥവും ഉപയോഗിക്കും.
കാക്കാഴത്തെ ‘ഭയങ്കരകാഴ്ച’
കാക്കാഴം റെയിൽവേ പാലത്തിനു മുകളിൽ കയറിയിരുന്നു കോൺക്രീറ്റ് പാലത്തിനു മുകളിലെ ടാറിങ് പുട്ടുപൊടിപോലെ പൊടിച്ചെടുക്കയാണു യന്തിരൻ. ബലമുള്ളതും ഒട്ടിപ്പിട്ടിച്ചിരിക്കുന്നതുമായ ടാറിനെ നിസാരമട്ടിൽ ഇളക്കിയെടുക്കുന്നതിനു മൂർച്ചയുള്ള പല്ലുകളും പൽചക്രങ്ങളുമുണ്ട്. പൽചക്രങ്ങളിലൂടെ ഇളകി യന്ത്രത്തിനുള്ളിൽ കയറി പൊടിഞ്ഞു ടിപ്പറിലേക്കു വീഴും. റോഡിൽ ഗമയോടെ മസിലുരുട്ടി ഉറച്ചിരുന്ന ടാറും കരിങ്കൽ കഷണങ്ങളുമെല്ലാം പൽപ്പൊടിപോലെ പൊടിഞ്ഞാണു ടിപ്പറിൽ കിടക്കുക.
കോൺക്രീറ്റ് പാലത്തിനു മുകളിലിരുന്നു ബലപ്രയോഗം നടത്തുമ്പോഴും ഭീമൻ യന്തിരനു കാര്യമായ കുലുക്കമില്ല. വലിയ കുലുക്കമുണ്ടായാൽ പാലത്തിനു ബലക്ഷയം വരും. അതുകൊണ്ടു കാര്യമായി ഇളകാതെ അടങ്ങിയൊതുങ്ങിയിരുന്നു പ്രവർത്തിക്കാൻ പഠിപ്പിച്ചാണു ജർമൻകാർ യന്തിരനെ വിട്ടിരിക്കുന്നത്.
അനുസരിപ്പിക്കാൻ തമിഴൻമാർ
നിലവിൽ അമ്പലപ്പുഴയിൽ എത്തിച്ചിരിക്കുന്ന മില്ലിങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിനു പ്രത്യേക ഓപ്പറേറ്റർമാർ തമിഴ്നാട്ടിൽ നിന്നാണ് എത്തിയിരിക്കുന്നത്. യന്തിരനെ നിയന്ത്രിക്കുന്നതിനു സവിശേഷ കഴിവുവേണം. നിലവിൽ ജർമൻകാരിൽ നിന്നു ഇതു പരിശീലിച്ച ഓപ്പറേറ്റർമാർ തൊട്ടടുത്തു തമിഴ്നാട്ടിലാണുള്ളത്. കേരളത്തിൽ ആദ്യമായെത്തിയ യന്ത്രമായതിനാൽ പ്രവർത്തനങ്ങൾ കണ്ടു മനസിലാക്കാൻ വിവിധ ജില്ലകളിൽ നിന്നുള്ള എൻജിനീയർമാർ ഉൾപ്പെടെയുള്ളവർ അമ്പലപ്പുഴയിൽ എത്തിച്ചേർന്നിട്ടുണ്ട്. പെരുമ്പാവൂർ ആസ്ഥാനമായ ഇകെകെ കമ്പനിയാണു യന്തിരനെ എത്തിച്ചിരിക്കുന്നത്.
കേരളത്തിൽ എത്തിച്ചത് കാലാവസ്ഥാ മാറ്റം
കേരളത്തിനു പുറത്തു തമിഴ്നാട്ടിലും മറ്റു സംസ്ഥാനങ്ങളിലും മില്ലിങ് മെഷീൻ റോഡു നവീകരണത്തിനു വ്യാപകമായി ഉപയോഗിക്കുന്നു. ചൂടുകുടുതലുള്ള മറ്റു സംസ്ഥാനങ്ങളിൽ ടാർറോഡിൽ മുഴകൾ രൂപപ്പെടുന്നതു പതിവാണ്.പ്രത്യേകിച്ചും കോൺക്രീറ്റ് പ്രതലങ്ങളിൽ. അവിടെ ചെത്തിമിനുക്കിയൊരുക്കുന്നതു മില്ലിങ് മെഷിനാണ്. കേരളത്തിൽ ഇതുവരെ കാര്യമായി ഇൗ പ്രശ്നം ഉണ്ടായിരുന്നില്ല. എന്നാൽ അടുത്തകാലത്തു കേരളത്തിലെ ചൂടുകൂടിയതു റോഡിനു വലിയതോതിൽ പ്രശ്നം സൃഷ്ടിക്കുന്നു. റോഡിൽ മുഴകൾ രൂപപ്പെടുന്നതു വർധിച്ചുവെന്നു എൻജിനീയർമാർ പറയുന്നു. അതാണു മില്ലിങ് മെഷിനെ ഇവിടെയും എത്തിച്ചിരിക്കുന്നത്.
ഉടൻ വരുന്നു ഇതിലും ‘ഭീകരൻ’
നിലവിൽ എത്തിയിരിക്കുന്ന യന്തിരനെക്കാൾ ഭീകരനായവൻ രണ്ടാഴ്ചയ്ക്കുള്ളിൽ ആലപ്പുഴയിൽ എത്തും. ഇപ്പോൾ എത്തിയിരിക്കുന്ന മില്ലിങ് മെഷീന്റെ അഞ്ചിരിട്ടി കഴിവുകളുള്ള യന്ത്രം എട്ടുകോടി രൂപ വിലവരുന്നവനാണ്. ഭാരവും പ്രവർത്തനശേഷിയും കൂടുതൽ. അതിനാൽ ഇവനെ പാലത്തിൽ കയറ്റാനാവില്ല. ദേശീയപാത പാതിരപ്പള്ളി മുതൽ പുറക്കാട്് വരെ 22 കിലോമീറ്റർ നവീകരിക്കാനാണു ചേട്ടൻ യന്തിരൻ എത്തുക.
ഇപ്പോഴത്തെ മില്ലിങ് മെഷീൻ ടാർറോഡ് ഇളക്കിയെടുക്കുക മാത്രമാണെങ്കിൽ ഇനി വരുന്നവർ നിലവിലെ ടാർറോഡ് ഇളക്കിയെടുത്തു വയറ്റിലിട്ടു കുഴച്ച് അവനെ കുഴമ്പു പരുവത്തിലാക്കും.നിലവിലുള്ള ടാർപാളി പൊളിച്ചെടുത്തു റോഡിൽ പുനരുപയോഗിക്കുന്ന (റീ സൈക്കിൾ) യന്തിരൻ.
വീണ്ടും ടാറു ചെയ്യുമ്പോൾ അപ്പത്തിന് ഉപ്പിടുന്നതുപോലെ ടാറും കരിങ്കല്ലും അൽപം സിമന്റുകൂടി മിശ്രിതത്തിനൊപ്പം ചേർക്കാൻ യന്തിരനു നൽകും. ഇതെല്ലാം ചേർത്താണു യന്ത്രം സ്വയം മിശ്രിതം ഉണ്ടാക്കി ടാർ ചെയ്യുക. യന്തിരനുള്ളിൽ നിന്നു പുറത്തുവരുന്ന മിശ്രിതം തണുത്തതായിരിക്കും. നിലവിൽ തീ കത്തിച്ചു ചൂടാക്കി ടാർ ഉരുക്കി മിശ്രിതമുണ്ടാക്കിയാണു ടാർ ചെയ്യുന്നതെങ്കിൽ ഇനി വരുന്ന യന്തിരൻ തണുത്തമിശ്രിതമാണു ടാറിങ്ങിനു സജ്ജമാക്കുന്നതും ഉപയോഗിക്കുന്നതും. തണുപ്പിലാണു മിശ്രിതം കട്ടയാകുന്നത്.
നവീകരിക്കുന്ന ദേശീയപാതയിൽ വിവിധസ്ഥലങ്ങളിൽ നിന്നു ചെറുഭാഗങ്ങൾ ശേഖരിച്ചു ചെന്നൈയിലോ ബെംഗളൂരിലോ ലാബുകളിൽ അയച്ചു പരിശോധിച്ചശേഷമാണു കൂടുതലായി ചേർക്കാനുള്ള സിമന്റ്, കല്ലു തുടങ്ങിയവയുടെ അളവു കണ്ടെത്തുന്നത്. സാംപിൾ ശേഖരണവും ഉടൻ ആരംഭിക്കും.
മില്ലിങ് മെഷീനെ അറിയാം
വില രണ്ടുകോടി രൂപ. ഭാരം 18 ടൺ ഉരുക്ക്– ഇരുമ്പ് ശരീരം.