വാഹനങ്ങൾ തിങ്ങിനിറഞ്ഞ ജങ്കാറിൽ, നിന്നുതിരിയാൻ ഇടമില്ലാത്ത വിധത്തിലുള്ള ദുരിതയാത്ര. രാവിലെയും വൈകിട്ടും ആളുകളെ കുത്തിനിറച്ചു ജങ്കാറുകൾ നീങ്ങുമ്പോൾ കരയിൽ കാത്തുനിൽക്കുന്ന യാത്രക്കാരുടെ എണ്ണം നൂറുകണക്കിനാണ്.ആളുകളെ കൂടുതൽ കയറ്റുമ്പോൾ ഇരു കരകളിലും വാഹനങ്ങളുടെ നീണ്ട നിര. ഫോർട്ട്കൊച്ചിയിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളും താലൂക്ക് ഓഫിസ്, ആർഡി ഓഫിസ്, കോർപറേഷൻ ഓഫിസ്, സപ്ലൈ ഓഫിസ് തുടങ്ങിയ ഓഫിസുകളിലേക്കു വിവിധ കാര്യങ്ങൾക്കായി വൈപ്പിൻകരയിൽ നിന്ന് എത്തുന്നവരും കഴിഞ്ഞ ഒരാഴ്ചയായി അനുഭവിക്കുന്ന ദുരിതം വലുതാണ്. രാവിലെ പത്തു മണിവരെ വൻതിരക്കാണ് ജെട്ടിയിൽ. ബോട്ട് മുടങ്ങിയതോടെ ആശ്രയം ജങ്കാർ സർവീസ് മാത്രമാണ്.
ജങ്കാറിലേക്ക് ഇരുചക്രവാഹനങ്ങൾ അടക്കമുള്ളവ കയറുമ്പോൾ അതിനിടയിൽപെട്ടു തിങ്ങിനിന്നാണു സ്ത്രീകൾ അടക്കമുള്ളവർ യാത്ര ചെയ്യുന്നത്. ഫോർട്ട്കൊച്ചിയിൽ നിന്നു വൈപ്പിൻ മേഖലകളിലേക്കു പല ആവശ്യങ്ങൾക്കായി പോകുന്നവരുടെ സ്ഥിതിയും ഇതു തന്നെ. ഒന്നര വർഷത്തിനു മുൻപു നടന്ന ബോട്ട് ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് ഇനിയും മോചിതരാകാത്ത ജനസമൂഹം മറ്റൊരു ദുരന്തം കൂടി ഉണ്ടാകരുതേ എന്ന പ്രാർഥനയോടെയാണു ജങ്കാറിൽ യാത്ര ചെയ്യുന്നത്.വാടക കുടിശികയുടെ പ്രശ്നത്തെച്ചൊല്ലിയാണ് ഫെറി ബോട്ട് പാപ്പിയുടെ ഉടമ കഴിഞ്ഞ ബുധനാഴ്ച ബോട്ട് പിടിച്ചു കെട്ടിയത്. പിറ്റേന്ന് ജെട്ടിയിൽ നിന്നു സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും ചെയ്തു.
കുടിശികയുടെ കാര്യത്തിൽ തീരുമാനമുണ്ടായാൽ മാത്രമേ ബോട്ട് ഓടിക്കുകയുള്ളുവെന്നാണ് ആലപ്പുഴ സ്വദേശിയായ ബോട്ടുടമയുടെ നിലപാട്. ബോട്ട് സർവീസ് സംബന്ധിച്ച കരാർ നഗരസഭ ഉണ്ടാക്കിയിരിക്കുന്നത് ഉടമയുമായല്ല. കരാറുകാരനും ബോട്ട് ഉടമയും തമ്മിലുള്ള തർക്കമാണു പ്രശ്നമെന്നും നഗരസഭ കൃത്യമായി വാടക കരാറുകാരനു നൽകുന്നുണ്ടെന്നുമായിരുന്നു നഗരസഭാധികൃതരുടെ നിലപാട്. ഇതിനിടെ കരാറുകാരൻ ബോട്ട് ഉടമയ്ക്കെതിരെ ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ബോട്ട് ഉടമയെ ഇന്നലെ പൊലീസ് സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയിരുന്നു. കഴിഞ്ഞ ദിവസം മേയറുടെ സാന്നിധ്യത്തിൽ ബോട്ട് ഉടമയുമായി അനൗപചാരിക ചർച്ചകൾ നടത്തി. ഇടനിലക്കാരനെ ഒഴിവാക്കി വാടക നേരിട്ട് ഉടമയ്ക്കു നൽകണമെന്ന നിർദേശം നഗരസഭാധികൃതരുടെ പരിഗണനയിലുണ്ട്.