കാൻസർ രോഗിയായ നിർധനവീട്ടമയ്ക്ക് വേണ്ടി ഒരു നാട് കൈകോർത്തപ്പോൾ മണിക്കൂറുകൾകൊണ്ട് സഹായധനമായെത്തിയത് അഞ്ച് ലക്ഷം രൂപ. പണത്തിന് പുറമെ സ്വന്തം കമ്മൽ വരെ ഊരിനൽകിയവരും ഇക്കൂട്ടത്തിലുണ്ട്. കാഞ്ഞിരപ്പള്ളിയ്ക്ക് സമീപം ചേനപ്പാടിയിലായിരുന്നു നാടിന്റെ കൈകോർക്കൽ
ചേനപ്പാടി സ്വദേശിയായ ടാക്സി ഡ്രൈവർ ബിജുവിന്റെ ഭാര്യ രേഖയുടെ ചികിൽസ്ക്കുവേണ്ടിയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ സഹായധനം സ്വരൂപിച്ചത്. പല സംഘങ്ങളായി തിരിഞ്ഞ് രാവിലെ ഏഴര മുതൽ ഒാരോ വീടും കയറിയിറങ്ങി. അകമഴിഞ്ഞ സഹായവുമായി പലരും മുന്നോട്ടുവന്നു. പണം നൽകാൻ കഴിയാതെ വന്നപ്പോൾ സ്വന്തം കമ്മൽ വരെഊരി നൽകി ഈ ഉദ്യമത്തിൽ പങ്കാളികളായവരും ഉണ്ട്. ശ്സ്ത്രക്രിയയ്ക്കും മറ്റുമായി കുറഞ്ഞത് നാലു ലക്ഷം രൂപയെങ്കിലും വേണമെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. അഞ്ചു ലക്ഷത്തോളം രൂപ പിരിഞ്ഞുകിട്ടി
ഇത്തരത്തിലുള്ള കൂട്ടായ്മകൾ മുമ്പും ഇവിടെയുണ്ടായിട്ടുണ്ട്്. കാൻസർ രോഗിയായ നാട്ടുകാരന് ശസ്ത്രക്രിയയ്ക്ക് രക്തം ആവശ്യമായി വന്നപ്പോൾ അറുപത് പേരാണ് ചേനപ്പാടിയിൽ നിന്ന് അടുത്തിടെ കൊച്ചിയിലെ ആശുപത്രിയിലെത്തിയത്. പിരിഞ്ഞു കിട്ടിയ പണത്തിന്റെ ഒരുവിഹിതം പ്രദേശത്തെ അശരണരായ മറ്റുള്ളവർക്കുവേണ്ടി വിനിയോഗിക്കാനാണ് നാട്ടുകാരുടെ തീരുമാനം