രാജ്യത്തെ ആദ്യ സോളർ യാത്രാബോട്ട് വൈക്കത്ത് സർവീസ് തുടങ്ങി. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ബോട്ടിന്റെ കന്നിയാത്രയിൽ ഭാഗമായി. വൈക്കത്തുനിന്നും ആലപ്പുഴ ജില്ലയിലെ തവണക്കടവിലേയ്ക്കാണ് സർവീസ് നടത്തുന്നത്. ഗാന്ധിജി വന്നിറങ്ങിയ വൈക്കം ബോട്ടുജെട്ടി ദശാബ്ദങ്ങൾക്കിപ്പുറം സോളർ ബോട്ടുസർവീസിലൂടെ വീണ്ടും ചരിത്രത്തിൽ ഇടംപിടിച്ചു. ആദിത്യ എന്ന എന്നപേരും ഇനി ചരിത്രത്തിന്റെ ഭാഗമാകും.
ആദ്യയാത്രയിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ഭാഗമായി. വൈക്കത്തുനിന്നും തവണക്കടവിലേയ്ക്കായിരുന്നു കന്നി യാത്ര. ഒരു കോടി എഴുപതുലക്ഷം രൂപയാണ് ബോട്ടിന്റെ നിർമാണ ചെലവ്. വൈക്കം തവണക്കടവ് റൂട്ടിൽ പ്രതിദിനം 22 സർവീസാണ് നടത്തുന്നത്. സോളറിലേയ്ക്ക് മാറിയതോടെ വർഷം 20 ലക്ഷത്തിലധികം രൂപയുടെ ഇന്ധനം ലാഭിക്കാനാകും. അതേസമയം ടിക്കറ്റ് നിരക്കിൽ മാറ്റമില്ല.
ഫ്ലോട്ടിങ് പ്ലാറ്റ് ഫോമിലൂടെയാണ് ബോട്ടിലേയ്ക്കുള്ള പ്രവേശനം. 50 കിലോ വാട്ടിന്റെ ലിഥിയം ബാറ്ററിയാണ് ബോട്ടിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതുപയോഗിച്ച് ആറര മണിക്കൂർ തുടർച്ചയായി യാത്ര ചെയ്യാനാകും. ഏഴര നോട്ടിക്കൽ മൈൽ വേഗത്തിൽ മണിക്കൂറിൽ പതിനാല് കിലോമീറ്റർ സഞ്ചരിക്കാനാകും. അതായത് വൈക്കത്തു നിന്നും തവണക്കടവിലേക്ക് പതിനഞ്ച് മിനുട്ട് സമയം മതിയാകും. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ വിവിധ ജനപ്രതിനിധികൾ തുടങ്ങിയവരം കന്നിയാത്രയുടെ ഭാഗമായി.