തൃശൂരിൽ നിന്ന് പിവിസി പൈപ്പ് കയറ്റി അടൂരിലെ വിതരണ കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു അപകടത്തിൽപ്പെട്ട ലോറി. പത്തു വർഷമായി ഈ സ്ഥാപനത്തിലെ വാഹനങ്ങൾ ഓടിക്കുന്നയാളാണ് ഗൂഡല്ലൂർ സ്വദേശിയായ ആന്റണി. ക്ലീനർ സൂര്യ ചൊവ്വാഴ്ചയാണ് പിവിസി പൈപ്പ് വിതരണ കമ്പനിയുടെ തൃശൂർ യൂണിറ്റിൽ ജോലിയിൽ പ്രവേശിച്ചത്. ജോലി കിട്ടിയ ശേഷമുള്ള സൂര്യയുടെ ആദ്യ യാത്ര തന്നെ അന്ത്യയാത്രയായി മാറി.
കണ്ണൂർ ഭാഗത്തേക്ക് വിൽപനയ്ക്കായി പോവാനായിരുന്നു ആദ്യം ആലോചിച്ചത്. പിന്നീട് ആന്റണിയുടെ നിർദേശപ്രകാരം കോട്ടയം, പത്തനംതിട്ട ഭാഗത്തേക്ക് തിരിച്ചു വിടുകയായിരുന്നു. മൂവാറ്റുപുഴ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്. അപകടമുണ്ടായത് കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിനു മുന്നിലാണ്. ഇതിന് അൽപ്പദൂരം അകലെവച്ചാണ് ബസ് ലോറിയെ മറികടന്നത്. തുടർന്ന് യാത്രക്കാരെ കയറ്റാനായി നിർത്തിയ ബസിന് പിന്നിൽ നിയന്ത്രണം വിട്ട ലോറി ഇടിച്ചു കയറുകയായിരുന്നു.
ബസിന്റെ പിൻസീറ്റിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സമീപവാസികളും വ്യാപാരികളും സ്ഥലത്തെത്തിയ പൊലീസും ചേർന്നാണ് ലോറിയുടെ കാബിൻ വെട്ടിപ്പൊളിച്ച് ആന്റണിയെയും സൂര്യയെയും പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തിൽ ലോറിയിൽ നിന്ന് ഓയിലും ഡീസലും റോഡിൽ പരന്നൊഴുകി. കടുത്തുരുത്തിയിൽ നിന്നെത്തിയ ഫയർഫോഴ്സ് വെള്ളം ഒഴിച്ച് അപകടസാധ്യത ഒഴിവാക്കി.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം രണ്ട് പേരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. സംസ്കാരം പിന്നീട്. ജോത്സ്യനയാണ് ആന്റണിയുടെ ഭാര്യ. ഏയ്ഞ്ചൽ, നോയൽ, ജോയൽ എന്നിവരാണ് മക്കൾ. സുദർശന്റെയും രമണിയുടെയും ഏകമകനാണ് സൂര്യ.