തീപിടിത്തത്തെ തുടർന്നു വീടിന്റെ മുറികളും ലക്ഷക്കണക്കിനു രൂപയുടെ വസ്തുക്കളും കത്തി നശിച്ചു. 25 പവൻ സ്വർണം ചൂടിൽ ഉരുകി നശിച്ചു. കൂനമ്മാവ് മാർക്കറ്റിനു സമീപം പഞ്ചായത്ത് മുൻ അംഗം കാരിക്കശേരിവീട്ടിൽ സെബാസ്റ്റ്യൻ ജിബുവിന്റെ വീടിനാണു തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടാണു കരണമെന്നാണു പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ 11.30 തോടെയായിരുന്നു സംഭവം. ഇൗ സമയത്ത് ജിബുവിന്റെ അമ്മ ത്രേസ്യാമ്മ ആന്റണി മാത്രമാണു വീട്ടിലുണ്ടായിരുന്നത്.
വീട്ടിൽ കിടപ്പുമുറിയിൽ നിന്നു പുക ഉയരുന്നതു കണ്ട് ഇവർ ബഹളം വച്ചു. സമീപത്തുണ്ടായിരുന്ന വീട്ടമ്മ ജാക്വിലിൻ പാപ്പച്ചനും അയൽവാസികളായ ജോസി ചൂളക്കൽ, ബാബു പുഞ്ചയിൽ എന്നിവർ ഓടിയെത്തി തീയണയ്ക്കാന്‍ൻ ശ്രമിച്ചു. എന്നാൽ പടർന്നു പിടിച്ച തീ മുറികൾ രണ്ടും ചുട്ടുചാമ്പലാക്കി. അലമാരയിൽ സൂക്ഷിച്ചിരുന്ന 25 പവനോളം സ്വർണം കത്തി ഉരുകിയ നിലയിലാണ്.
40,000 രൂപയും കത്തി നശിച്ചു. ഇതിനു പുറമെ മേശ, കട്ടിൽ, സ്കൂൾ സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട്, വാഹനത്തിന്റെ രേഖകൾ തുടങ്ങി അലമാരയിൽ സൂക്ഷിച്ചിരുന്ന വസ്തുക്കളെല്ലാം നശിച്ചു. പറവൂരിൽ നിന്ന് അഗ്നിശമന സേനയുടെ രണ്ടു യൂണിറ്റും വരാപ്പുഴ പൊലീസും ചേർന്നാണു തീയണച്ചത്. ഇതിനിടെ രക്ഷാപ്രവർത്തനങ്ങൾ നടത്തിയ ജോസി ചൂളക്കലിനു ശ്വാസതടസ്സം നേരിട്ടു. ഇദ്ദേഹത്തെ സമീപത്തുള്ള ആശുപത്രിയിൽ ചികിത്സക്കു വിധേയനാക്കി. ജിബുവിന്റെ ഭാര്യ വിജി അധ്യാപികയാണ്. കുട്ടികൾ സ്കൂളിൽ പോയിരുന്നു. സംഭവമറിഞ്ഞു വില്ലേജ് ഓഫിസർ, തഹസിൽദാർ, കെഎസ്ഇബി അധികൃതര്‍ തുടങ്ങിയവരും ജനപ്രതിനിധികളും വീട്ടിലെത്തി.
കൂനമ്മാവ് മാർക്കറ്റിനു സമീപം പഞ്ചായത്ത് മുൻ അംഗം കാരിക്കശേരിവീട്ടിൽ സെബാസ്റ്റ്യൻ ജിബുവിന്റെ വീട് കത്തി നശിച്ച നിലയിൽ
Advertisement