എം.ജി കലോൽസവ നടത്തിപ്പിൽ എസ്എഫ്ഐ പത്തനംതിട്ട ജില്ലാഘടകം സസാമ്പത്തിക ക്രമക്കേട് നടത്തിയതായി ആക്ഷേപം. സിപിഎം ജില്ലാഘടകവും എസ്എഫ്ഐ സംസ്ഥാന നേതൃത്വവും വിഷയത്തിൽ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസും രംഗത്തെത്തി.
ഈമാസം 20 മുതൽ 24 വരെയാണ് കോഴഞ്ചേരിയിൽ എംജി കലോൽസവം നടന്നത്. എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള സംഘാടകസമിതിയ്ക്കായിരുന്നു മേളയുടെ നിയന്ത്രണം. കലോൽസവ നടത്തിപ്പിനായി സർവകലാശാല യൂണിയൻ സംഘാടക സമിതിയെ ഏൽപ്പിച്ച തുകയെച്ചൊല്ലിയാണ് വിവാദം. പണം എത്തേണ്ടിടത്ത് എത്തിയില്ലെന്ന് പരാതിയുണ്ട്. തുക വിനിയോഗിച്ച കാര്യത്തിലും കൃത്യതയില്ല. യൂണിയൻ ഫണ്ട് കൂടാതെ കലോൽസവത്തിനു സ്പോൺസർഷിപ്പും പരസ്യവുമടക്കം വേറെ തുകയും ലഭിച്ചിരുന്നു. പൂമരം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നിർമാതാക്കൾ മൂന്ന് ലക്ഷം രൂപ കലോൽസവ നടത്തിപ്പിനായി സംഘാടകസമിതിക്ക് നൽകിയിരുന്നു. ഇക്കാര്യത്തിൽ വ്യക്തമായ കണക്കില്ലെന്നാണ് ആക്ഷേപം. വിജിലൻസ് അന്വേഷണമാണ് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
ആരോപണമുയർന്ന സാഹചര്യത്തിൽ എസ്എഫ്ഐ ജില്ലാഘടകം യോഗം ചേർന്ന് വിശദമായ റിപ്പോർട്ട് നൽകാൻ ജില്ലാ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. രണ്ട് ദിവസത്തിനുള്ളിൽ സിപിഎം ജില്ലാഘടകത്തിനും എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിനും റിപ്പോർട്ട് കൈമാറും. അതേസമയം പിഴവില്ലാതെയാണ് കലോൽസവം പൂർത്തിയാക്കിയതെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതവുമെന്നാണ് സംഘാടകസമിതിയുടെ നിലപാട്.