ചുറ്റുമതിലില്ലാത്ത 30 അടി താഴ്ചയുള്ള കിണറ്റിൽ വീണ ബിരുദ വിദ്യാർഥിനിയെ റിട്ട. ക്രൈംബ്രാഞ്ച് എസ്ഐ കൂടിയായ പിതാവ് സാഹസികമായി രക്ഷപ്പെടുത്തി. കാരിക്കോട് പുന്നാപ്പിള്ളിൽ പി. നാസറാണ് മകളുടെ രക്ഷകനായത്.
ഇന്നലെ രാവിലെ ഒൻപതരയോടെയാണ് സംഭവം. വീടിന് അരക്കിലോമീറ്റർ അകലെ, കാരിക്കോട് നൈനാരു പള്ളിക്കു സമീപമുള്ള സ്വന്തം സ്ഥലത്തു കുരുമുളകു പറിക്കുന്നതിനായാണ് നാസർ, മകൾ രഹ്നയുമായി എത്തിയത്. കുരുമുളകു പറിച്ചശേഷം കിണറിനു സമീപത്തുനിന്നു പപ്പായ പറിക്കുകയായിരുന്നു നാസർ. ഇതിനിടെ രഹ്ന കിണറ്റിൽ വീഴുകയായിരുന്നു.
ചുറ്റുമതിലില്ലാത്ത, പകുതി സ്‌ലാബ് ഉപയോഗിച്ചു മൂടിയിരുന്ന കിണറിന്റെ ബാക്കി പകുതിഭാഗം വല കൊണ്ടാണു മൂടിയിരുന്നത്. വലയുടെ മുകൾഭാഗം കരിയില കൊണ്ടുമൂടിയ നിലയിലായിരുന്നു. സ്‌ലാബാണെന്നു കരുതി വലയിൽ ചവിട്ടിയ രഹ്ന കിണറ്റിൽ വീഴുകയായിരുന്നു. മകൾ വീഴുന്നതു കണ്ട നാസർ ഉടൻ കിണറ്റിലേക്ക് എടുത്തു ചാടി. കിണറ്റിൽ രണ്ടാൾ പൊക്കത്തിൽ വെള്ളമുണ്ടായിരുന്നു. അവശനിലയിലായ മകളെ വെള്ളത്തിൽനിന്ന് ഉയർത്തിപ്പിടിച്ച് നാസർ ബഹളം വച്ചു. സമീപത്തെ വീട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ഓടിയെത്തി ഏണി കിണറ്റിലിറക്കി. ഇരുവരും ഇതിൽ പിടിച്ചുനിന്നു. തുടർന്നു നീളമുള്ള മറ്റൊരു ഏണി കിണറ്റിൽ ഇറക്കി. ഇതിലൂടെയാണ് നാസറും മകളും കിണറിനു മുകളിലെത്തിയത്. ഇരുവർക്കും നിസ്സാര പരുക്കേറ്റു. തൊടുപുഴ ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
കൂടുതൽ വാർത്തകൾക്ക് localnews.manoramaonline.com സന്ദർശിക്കുക