ഇതുവരെ പരിചയിച്ച രംഗമൊന്നു മാറ്റിപ്പിടിച്ചാലോ എന്ന് കൊച്ചി ചേരാനെല്ലൂർ പഴനിലത്ത് ജോസഫിനു തോന്നിയത് രണ്ടു കൊല്ലം മുമ്പാണ്. നിർമാണവ്യവസായമായിരുന്നു ഇത്ര കാലം ജോസഫിന്റെ തട്ടകം. കാലങ്ങളായി കല്ലും മണലും സിമന്റും കമ്പിയുമൊക്കെയായാണ് ബന്ധം.
കോൺക്രീറ്റിന്റെ വിരസത വിട്ട് ആനന്ദകരമായ മറ്റേതു മേഖലയുണ്ടെന്ന് തിരഞ്ഞപ്പോൾ മനസ്സിൽ തെളിഞ്ഞത് മൽസ്യകൃഷി. കൊച്ചിക്കാരനായതുകൊണ്ട് ചെമ്മീൻകെട്ടുകൾ കുട്ടിക്കാലം മുതൽ പരിചയമുണ്ട് എന്നാൽ ചെമ്മീൻകെട്ട് പാട്ടത്തിനെടുത്തു ചെയ്യുന്നതിനു പ്രതിബന്ധങ്ങളേറെ.
അങ്ങനെയിരിക്കെയാണ് കൊച്ചിയിൽ പാരമ്പര്യ രീതിയിലുള്ള ഒരു ഫിഷ് ഫാം ജോസഫ് സന്ദർശിക്കുന്നത്. സംഗതി ലാഭകരമെന്നു ഫാം ഉടമ പറഞ്ഞതോടെ വീടിനു പിന്നിൽ, കോൺക്രീറ്റ് കെട്ടിടങ്ങൾക്കു നടുവിലുള്ള പത്തു സെന്റ് സ്ഥലത്ത് ഏഴു സെന്റിൽ കോൺക്രീറ്റ് കുളം തീർത്തു. കൊച്ചിയിൽത്തന്നെ ഓട്ടമൊബീൽ സ്ഥാപനം നടത്തുന്ന മകൻ സോണയും ഒപ്പം ചേർന്നു.
പരിമിതമായ സ്ഥലത്ത് ആധുനിക കൃഷി സമ്പ്രദായമായ അക്വാപോണിക്സ് പ്രയോജനപ്പെടുത്തിയുള്ള അതിസാന്ദ്രതാ (ഹൈ ഡെൻസിറ്റി ഫാമിങ്) മൽസ്യകൃഷി ചെയ്യുന്നതിനെക്കുറിച്ച് കേൾക്കുന്നത് ഈ നാളുകളിലാണ്. പാരമ്പര്യ മൽസ്യകൃഷിക്കു പകരം ആധുനിക രീതിയാവാം എന്നു നിശ്ചയിച്ചു.
പരീക്ഷണകൃഷി പക്ഷേ, പ്രതീക്ഷിച്ച വിജയം നേടിയില്ല. മൽസ്യവിസർജ്യത്തിൽനിന്നു രൂപപ്പെടുന്ന അമോണിയയുടെ തോതു നിയന്ത്രിക്കാൻ കഴിയാതെ വന്നതും മൽസ്യക്കുളത്തിൽ ഓക്സിജന്റെ അളവു വർധിപ്പിക്കുന്ന എയറേഷൻ സംവിധാനം ദുർബലമായതുമെല്ലാം പോരായ്മയായി.