എക്സൈസ് മർദനത്തെ തുടർന്ന് മധ്യവയസ്കന്റെ ശരീരം പകുതി തളർന്നുവെന്ന് പരാതി. മുൻ ചെത്തുതൊഴിലാളിയും കൊച്ചി വൈപ്പിൻ സ്വദേശിയുമായ ബാബുവാണ് ആശുപത്രിയിൽ ചികിൽസ തേടിയത്. കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയോടെയാണ് ഞാറയ്ക്കൽ എക്സൈസ് ഓഫിസിൽ നിന്നുള്ള സംഘം ബാബുവിനെ വീട്ടിൽ കയറി മർദിച്ചത്. ശാരീരിക അവശതകൾ ഉണ്ടെന്ന് പറഞ്ഞിട്ടും ബൂട്ടുകൾ കൊണ്ട് ചവിട്ടുകയായിരുന്നു. അനധികൃതമായി കള്ള് ചെത്തുന്നുവെന്ന് ആരോപിച്ചായിരുന്നു മർദനം.
മർദനത്തിൽ ബാബുവിന്റെ ഇടതുഭാഗം തളർന്നു. തലയിൽ രക്തം കട്ടപിടിച്ചതായും പരിശോധനയിൽ കണ്ടെത്തി.വിദഗ്ധ ചികിൽസക്കായി ബാബുവിനെ എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പരാതി നൽകിയാൽ കള്ളക്കേസിൽ കുടുക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു.