തൃശൂരിലെ ചിമ്മിനി അണക്കെട്ട് തുറന്ന് മൂന്ന് ദിവസമായിട്ടും കോൾപാടങ്ങളിലേക്കുള്ള കനാലുകളിൽ വെള്ളമെത്തിയില്ല. ഇതോടെ വൻകൃഷിനാശമുണ്ടാകുമെന്ന കർഷകരുടെ ആശങ്ക വർധിച്ചിരിക്കുകയാണ്. സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് കർഷകർ.
തടയണ നിർമിക്കാനായി രണ്ടാഴ്ച മുൻപ് അടച്ച ചിമ്മിനി അണക്കെട്ടിന്റെ വാൽവുകൾ വ്യാഴാഴ്ചയാണ് തുറന്നത്. അണക്കെട്ട് അടച്ചതിൽ കർഷക പ്രതിഷേധം ശക്തമാവുകയും കൃഷിമന്ത്രിയുടെ കർശന നിർദേശമെത്തുകയും ചെയ്തതോടെ എത്രയും വേഗം പാടങ്ങളിൽ വെള്ളമെത്തിക്കാനായി ഡാം തുറന്നത്. എന്നാൽ മൂന്നാം ദിവസവും ജില്ലയിലെ ഭൂരിഭാഗം കനാലുകളും വറ്റിവരണ്ട് കിടക്കുകയാണ്. ചിമ്മിനി അണക്കെട്ടിൽ നിന്ന് നാൽപതിലേറെ കിലോമീറ്ററുകൾ ഒഴുകിവേണം ജില്ലയുടെ വടക്കൻമേഖലയിലുള്ള പാടങ്ങളിൽ വെള്ളമെത്താൻ. അതിനാൽ ഇനിയും ദിവസങ്ങൾ കഴിയും വെള്ളമെത്താനെന്നാണ് കരുതുന്നത്. നെൽചെടികൾ കതിരിടാറായി നിൽക്കുന്ന ഈ സമയത്ത് ഇനിയും വെള്ളം ലഭിച്ചില്ലങ്കിൽ പതിനായിരം ഏക്കറിലെങ്കിലും കൃഷിനാശമുണ്ടാകുമെന്ന് കർഷകർ ആശങ്കപ്പെടുന്നു. ഇതോടെ പ്രത്യക്ഷസമരത്തിനിറങ്ങാനാണ് തീരുമാനം.
തെറ്റായ സമയത്ത് ഡാം അടച്ച ജലസേചന വകുപ്പിന്റെ അനാസ്ഥയാണ് പ്രതിസന്ധിക്ക് കാരണമെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു. അതിനാൽ കൃഷിനാശത്തിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. ഇതിനായി ചൊവ്വാഴ്ച കലക്ട്രേറ്റ് ഉപരോധിക്കും. അതോടൊപ്പം നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.