ഏലൂർ ഇ.എസ്.ഐ ആശുപത്രി കെട്ടിടം അപകടാവസ്ഥയിൽ. ഇ.എസ്.ഐ വളപ്പിലെ പൊട്ടിപൊളിഞ്ഞ ക്വാർട്ടേഴ്സുകൾ രാത്രികാലങ്ങളിൽ സാമൂഹികവിരുദ്ധരുടെ കേന്ദ്രമാകുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റപണിക്കായി അനുവദിച്ച പണം ഉദ്യോഗസ്ഥരുടെ മുറി മോടിപിടിപ്പിക്കാൻ ചെലവഴിച്ചെന്നാണ് ആക്ഷേപം. സാധാരണക്കാരായ തൊഴിലാളികളുടെ ഏക ആശ്രയകേന്ദ്രമായ ഈ ആശുപത്രിയിൽ നടക്കുന്ന ക്രമക്കേടുകൾ തൊഴിലാളി സംഘടനകളും കണ്ടില്ലെന്ന് നടിക്കുന്നു.
ഏലൂർ ഉദ്യോഗമണ്ഡലിൽ പ്രധാനപാതയോരത്ത് 14 ഏക്കർ സ്ഥലത്താണ് ഇ.എസ്.ഐ ആശുപത്രി. അറുപത് വർഷത്തിലധികം പഴക്കമുള്ള കെട്ടിടം തീർത്തും അപകടാവസ്ഥയിലും. പൊട്ടിപൊളിഞ്ഞുകിടക്കുന്ന റോഡിലൂടെ വേണം അത്യാഹിതവിഭാഗത്തിലേക്കെത്താൻ. റോഡ് നേരെയാക്കാൻ ഫണ്ടില്ലെങ്കിലും ആശുപത്രി മുറ്റത്ത് ഡോക്ടർമാരുടേയും ഉദ്യോഗസ്ഥരുടേയും വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലം ടൈൽ വിരിച്ച് സുന്ദരമാക്കിയിട്ടുണ്ട്. ഇതുപോലെ തന്നെ ആശുപത്രിക്കുള്ളിൽ സൂപ്രണ്ട് അടക്കമുള്ളവരുടെ മുറികളും മോടിപിടിപ്പിച്ചിട്ടുണ്ട്. പക്ഷേ വാർഡുകൾ നന്നാക്കാനോ ആശുപത്രികെട്ടിടത്തിൽ അറ്റകുറ്റപണി നടത്താനോ പണം ഇല്ല. ജീവനക്കാർക്കായി അനുവദിച്ച ക്വാർട്ടേഴ്സുകളിൽ പകുതിയിൽ അധികവും ഇടിഞ്ഞ്പൊളിഞ്ഞ് കാട് കയറി കിടക്കുന്നു.
ദിവസവേതനക്കാരായ തൊഴിലാളികളിൽ നിന്നടക്കം വിഹിതം കൈപറ്റി പ്രവർത്തിക്കുന്ന ഇ.എസ്.ഐ ആശുപത്രിയുടെ കെടുകാര്യസ്ഥതയ്ക്കെതിരെ ഒത്തൊരുമിച്ച് പ്രതികരിക്കാൻ തൊഴിലാളി സംഘടനകൾ തയാറല്ല.ഏക്കർ കണക്കിന് സ്ഥലം ആശുപത്രി വളപ്പിൽ തന്നെ കാട് കയറികിടക്കുമ്പോഴാണ് ഒരു കിലോമീറ്റർ അകലെയുള്ള ഇഎസ്ഐ ലോക്കൽ ഒാഫിസിലേക്കും, ഡിസ്പെൻസറിയിലേക്കും മറ്റും നിർധരായ രോഗികൾ ഒാടിനക്കുന്നത്. ലോക്കൽ ഒാഫിസും, ഡിസ്പെൻസറിയും എന്ത് കൊണ്ട് ഉദ്യോഗമണ്ഡലിലെ ആശുപത്രിവളപ്പിലേക്ക് മാറ്റുന്നില്ലെന്ന രോഗികളുടെ സംശയം വർഷങ്ങളായി ചോദ്യചിഹ്നമായി അവശേഷിക്കുന്നു.