ദേശീയപാതയുടെ ഭാഗമായ എറണാകുളം-പാലക്കാട് റോഡിൽ രണ്ടാം ടോൾ പിരിവ് കേന്ദ്രത്തിന്റെ നിർമാണം തുടങ്ങി. തൃശൂരിലെ മണ്ണുത്തി വടക്കഞ്ചേരി റോഡ് ആറുവരിപ്പാതയാക്കിയ ശേഷം ടോൾ പിരിക്കാനാണ് പന്നിയങ്കരയിൽ ടോൾ പ്ളാസ ആരംഭിക്കുന്നത്. അതേസമയം കുതിരാനിലെ തുരങ്ക നിർമാണം നിലച്ചതോടെ ദേശീയപാത എന്ന് യാഥാർഥ്യമാകുമെന്ന് ഒരു വ്യക്തതയുമില്ല.
പാലിയേക്കരയ്ക്ക് പിന്നാലെ പന്നിയങ്കര. ഒരേ റോഡിൽ വെറും 35 കിലോമീറ്ററിനുള്ളിൽ രണ്ടാം ടോൾ പിരിവ് കേന്ദ്രവും തയാറാവുകയാണ്. ഇത് യാഥാർഥ്യമാകുന്നതോടെ കൊച്ചിയിൽ നിന്ന് പാലക്കാട് വരെ പോകണമെങ്കിൽ പാലിയേക്കരയിലും പന്നിയങ്കരയിലുമായി രണ്ടിടത്ത് ടോൾ കൊടുക്കണം. തൃശൂരിലെ മണ്ണുത്തി മുതൽ പാലക്കാട്ടെ വടക്കഞ്ചേരി വരെയുള്ള ദേശീയപാത ആറുവരിപ്പാതയായി വികസിപ്പിച്ച ശേഷമാണ് ഇവിടെ ടോൾ ആരംഭിക്കുന്നത്. അതിന് മുന്നോടിയായുള്ള പിരിവ് കേന്ദ്രനിർമാണമാണ് തൃശൂർ പാലക്കാട് ജില്ലകളുടെ അതിർത്തിയായ വടക്കഞ്ചേരിക്ക് സമീപമുള്ള പന്നിയങ്കരയിൽ തുടങ്ങിയത്. ടോൾ പ്ളാസ നിർമാണം പുരോഗമിക്കുമ്പോളും ദേശീയപാതയുടെ ഭാഗമായ കുതിരാൻ തുരങ്കനിർമാണം മൂന്നാഴ്ചയായി മുടങ്ങിയിരിക്കുകയാണ്.
പാറപൊട്ടിക്കുമ്പോൾ വീടുകൾക്ക് നാശം സംഭവിക്കുന്നതിലുള്ള നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നാണ് നിർമാണം നിലച്ചത്. നാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാനോ തുടർനാശങ്ങളൊഴിവാക്കാനോ നടപടിയില്ലാത്തതിനാൽ ഇതുവരെ പുനരാരംഭിച്ചില്ല. ഇതോടെ മാർച്ചിൽ പൂർത്തിയാകാൻ ലക്ഷ്യമിട്ട തുരങ്കം ഇനിയും ആറ് മാസമെടുത്താലും പൂർത്തിയാകില്ലെന്നാണ് വിലയിരുത്തൽ. റോഡിന്റെ നിർമാണവും 50 ശതമാനം പോലും പൂർത്തിയായിട്ടില്ല. ഇങ്ങിനെ ഈ വർഷവും ആറുവരിപാത യാഥാർഥ്യമാകുന്ന കാര്യം ഉറപ്പില്ലാത്തപ്പോളാണ് ടോൾകേന്ദ്രം ഒരുങ്ങുന്നത്.