കാർഷിക മേഖലയ്ക്കും, വനിതാക്ഷേമത്തിനും മുൻഗണന നൽകി എറണാകുളം ജില്ലാ പഞ്ചായത്തിന്റെ ബജറ്റ്. 204.72 കോടി രൂപയുടെ വരവും 203.96 കോടി രൂപയുടെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ മുത്തലിബ് അവതരിപ്പിച്ചത്. പെരിയാറിലെ ശുദ്ധജലം കുപ്പിയിലാക്കി വിതരണം ചെയ്യുന്ന പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു.
കാർഷിക ഉത്പാദനം, മാലിന്യ സംസ്കരണം, കുടിവെള്ള സ്രോതസുകളുടെ സംരക്ഷണം, വനിതാക്ഷേമം എന്നിവയ്ക്കാണ് ജില്ലാ പഞ്ചായത്തിന്റെ ഈ സാമ്പത്തിക വർഷത്തിലെ ബജറ്റ് മുൻഗണന നൽകുന്നത്. മുന് വർഷങ്ങളേക്കാൾ പത്ത് ശതമാനത്തിലധികം തുകയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്. കുടിവെള്ള സ്രോതസുകളുടെ സംരക്ഷത്തിനായി 6.75 കോടി രൂപ നീക്കിവച്ചു. പെരിയാറിലെ ശുദ്ധജലം കുപ്പിയിലാക്കി വിതരണം ചെയ്യുന്ന പദ്ധതിക്കായി ആദ്യ ഘട്ടത്തിൽ 45 ലക്ഷം രൂപ വകയിരുത്തി.ആലുവയിലെ ജില്ലാ കൃഷിത്തോട്ടത്തിൽ ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചാണ് പെരിയാർ എന്ന പേരിൽ കുപ്പിവെള്ളം വിപണിയിലെത്തിക്കുക.
ഒരു ലീറ്റർ കുപ്പിവെള്ളത്തിന് 12 രൂപയായിരിക്കും വില. വെള്ളം ഉപയോഗിച്ച ശേഷം കുപ്പി തിരികെ നൽകിയാൽ 2 രൂപ തിരിച്ച് നൽകും. ചക്കയുടെ ആവശ്യം വർധിച്ചു വരുന്ന സാഹചര്യച്ചിൽ പ്ലാവ് വ്യാപന പദ്ധതിക്കും ജില്ലാ പഞ്ചായത്ത് തുടക്കമിടുകയാണ്. വിവിധഫാമുകളിൽ തയാറാക്കുന്ന പ്ലാവിൻ തൈകൾ കൃഷിഭവൻ, കർഷക സംഘടനകൾ എന്നിവ വഴി വിതരണം ചെയ്യാനാണു പദ്ധതി
കുടുംബശ്രീ വനിതാ ശാക്തീകരണ സംരംഭങ്ങൾക്കായി 60 ലക്ഷം രൂപയാണ് ബജറ്റിൽ വകയിരുത്തിയത്. ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള വിദ്യാലയങ്ങളിലെ 8,9,10 ക്ലാസുകളിലെ വിദ്യാർഥിനികൾക്ക് പ്രതിരോധ ആയോധന വിദ്യാ പരിശീലന പദ്ധതിക്കും ബജറ്റ് പ്രാധാന്യം നൽകുന്നു. ആലുവയിലെ ജില്ലാ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി എന്നിവയുടെ വികസനത്തിനായി നാല് കോടി രൂപയും ബജറ്റിൽ വകയിരുത്തി.