ആദിവാസി ഊരുകളിലെ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടറിയാൻ പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ പരിശോധന. ശബരിമല, ഗവി മേഖലയിലായിരുന്നു പരിശോധന. രോഗബാധിതർക്ക് മരുന്നും ജില്ലാ ആശുപത്രിയില്‍ തുടര്‍ചികില്‍സാക്രമീകരണവും ഏർപ്പെടുത്തി.
ക്യാൻസർ, മലേറിയ, കുഷ്ടം, മന്ത് തുടങ്ങിയ രോഗങ്ങൾക്കായിരുന്നു പ്രധാനമായും പരിശോധന. രോഗലക്ഷണമുള്ളവർക്ക് മരുന്നുകൾ വിതരണം ചെയ്തു. വിശദമായ പരിശോധന വേണ്ടവരെ ജില്ലാ ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കി. ആങ്ങമൂഴി, മൂഴിയാർ, വേലുത്തോട്, കക്കി, പമ്പാ, ഗവി മേഖലയിലെ എല്ലാ ഊരുകളിലും സംഘം നേരിട്ടെത്തി രോഗികളെ പരിശോധിച്ചു.
ആരോഗ്യ വകുപ്പിലെ വിവിധ മേഖലകളെ ഏകോപിപ്പിച്ച് ആദ്യമായാണ് ഇത്രയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ആദിവാസികളെ കാണാൻ കാട്ടിൽ എത്തുന്നത്. ദുരിതപൂർണ്ണമായ അവസ്ഥയിൽ കഴിയുന്ന ആദിവാസി കുരുന്നുകൾക്കു ആവശ്യമായ വസ്ത്രങ്ങളുമായി ഉടൻ എത്തുമെന്ന് ഉറപ്പ് നൽകിയാണ് ഡിഎംഒയും സംഘവും കാടിറങ്ങിയത്.