എറണാകുളം മഹാരാജാസ് കോളജിലെ പ്രശ്‌നപരിഹാരത്തിന് കലക്ടർ വിളിച്ച ഒത്തുതീർപ്പുചർച്ച പരാജയപ്പെട്ടു. പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവം നിര്‍ഭാഗ്യകരമാണെന്ന് യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും നിലപാടെടുത്തു. പ്രശ്നപരിഹാരത്തിന് ചർച്ച തുടരുമെന്ന് കലക്ടർ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു.
പ്രിൻസിപ്പലും വിദ്യാർഥികളുമായുള്ള തർക്കത്തെത്തുടർന്ന് വഷളായ മഹാരാജാസിലെ അധ്യയനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനാണ് കലക്ടർ യോഗം വിളിച്ചത്. പ്രിന്‍സിപ്പല്‍ എൻ.എൽ. ബീന, അധ്യാപക - വിദ്യാർഥി സംഘടനാ പ്രതിനിധികൾ, പി.ടി.എ ഭാരവാഹികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവത്തെ യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷംപേരും വിമർശിച്ചതോടെ, പ്രതിഷേധങ്ങള്‍ പരിധിവിടില്ലെന്ന് വിദ്യാർഥിസംഘടനകള്‍ ഉറപ്പു നല്‍കി. ക്യാംപസിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കാൻ യോഗത്തിൽ ധാരണയായി. കോളജ് ക്യാംപസിനകത്തുള്ള സ്റ്റാഫ് ഹോസ്റ്റലിലെ നാല് മുറികള്‍ 22 വിദ്യാർഥികള്‍ക്കായി വിട്ടുനല്‍കണമെന്ന ആവശ്യം ഗവേണിങ് കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.
ഹോസ്റ്റലിന് സൗകര്യമുള്ള മറ്റ് കെട്ടിടങ്ങള്‍ കണ്ടെത്തി നിര്‍ദേശം സമര്‍പ്പിക്കാനും അധികൃതരോട് ആവശ്യപ്പെട്ടു. ജീര്‍ണാവസ്ഥയിലുള്ള ഹോസ്റ്റല്‍ കെട്ടിടം സമഗ്രമായി പുനരുദ്ധരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് തയാറാക്കിയിട്ടുള്ള എസ്റ്റിമേറ്റ് ഭരണാനുമതിക്കായി പ്രിന്‍സിപ്പല്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. ചരിത്രപ്രാധാന്യമുള്ള കോളജിന്റെ സംരക്ഷണവും പുരോഗതിയും സംബന്ധിച്ച് പൂര്‍വ വിദ്യാർഥികളും മുന്‍ അധ്യാപകരുമടങ്ങുന്ന പൊതുസമൂഹത്തിന്റെ അഭിപ്രായം തേടുമെന്ന് കലക്ടര്‍ വ്യക്തമാക്കി. അടുത്ത ചര്‍ച്ചയോടെ പ്രശ്‌നങ്ങള്‍ പൂർണമായും പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് കലക്ടര്‍ പറഞ്ഞു.