കൊച്ചി ഉദയംപേരൂർ ഐഒസി പ്ലാന്റിലെ തൊഴിലാളി സമരം തുടരും. സംയുക്ത സമരസമിതിയും ഐഒസി മാനേജ്്മെന്റുമായി ജില്ലാ കലക്ടർ നടത്തിയ മൂന്നാംവട്ട ചർച്ചയും പരാജയപ്പെട്ടു. പ്ലാന്റിന്റെ പ്രവർത്തനം തുടർച്ചയായ ആറാം ദിവസവും സ്തംഭിച്ചതോടെ സംസ്ഥാനത്ത് പാചകവാതകക്ഷാമവും രൂക്ഷമായി.
ഐ.ഒ.സി ഉദയംപേരൂർ പ്ലാന്റിൽ മുഴുവൻ സമയ ആംബുലൻസ് സൗകര്യം ഉടൻ ഏർപ്പെടുത്തണമെന്ന തൊഴിലാളികളുടെ ആവശ്യം അംഗീകരിക്കാൻ ജില്ലാ കലക്ടർ നടത്തിയ മൂന്നാംവട്ട ചർച്ചയിലും ഐഒസി മാനേജ്്മെന്റ് തയാറായില്ല. മൂന്ന് മാസത്തിനകം ആംബുലൻസ് വാങ്ങാമെന്ന് ഐഒസി പ്രതിനിധികൾ കലക്ടറെ അറിയിച്ചു. എന്നാൽ തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ഈ നിർദേശം അംഗീകരിച്ചില്ല. ആംബുലൻസ് ഇല്ലാതെ പ്ലാന്റിന്റെ പ്രവര്‌ത്തനം പുനരാരംഭിക്കാൻ സമ്മതിക്കില്ലെന്ന് ഇവർ നിലാപെടുടത്തോടെ ചർച്ച പരാജയെപ്പെട്ടു.
സമരം ഇനി എങ്ങിനെ നേരിടണമെന്നതിനെകുറിച്ച് സർക്കാറുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
പ്ലാന്റിലെ സുരക്ഷാസംവിധാനങ്ങൾ കുറ്റമറ്റതാക്കുക, മുഴുവൻ സമയ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വെള്ളിയാഴ്ച വൈകിട്ട് മുതൽ എ.ഐ.ടി.യു.സി ഒഴികെയുള്ള തൊഴിലാളി യൂണിയനുകൾ സമരം തുടങ്ങിയത്.