ദേവികുളത്ത് ജനവാസമേഖലയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ലാക്കാട് എസ്റ്റേറ്റിലെത്തിയ കാട്ടാന ഓട്ടോയും താത്കാലിക ഷെഡും തകർത്തു. വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായിട്ടും വനംവകുപ്പ് പ്രദേശത്തേക്ക് തിരിഞ്ഞു നോക്കുനില്ലെന്ന് പരാതി.
ലാക്കാട് എസ്റ്റേറ്റിലും പരിസരത്തും കാട്ടാനയെതാത്ത ഒരു ദിവസം പോലുമില്ല. ഇരുട്ടുവീഴുന്നതോടെ ഒറ്റയാൻ കാടിറങ്ങും. തൊഴിലാളി ലായങ്ങളിൽ ചുറ്റിതിരിഞ്ഞ് വെള്ളവും പഴവും ചക്കയും ഭക്ഷിച്ച് ആദ്യം വിശപ്പടക്കും. പിന്നീടാണ് പരാക്രമങ്ങൾ. വിശപ്പടങ്ങാത്ത ദിവസങ്ങളിൽ ആന കൂടുതൽ അക്രമകാരിയാകും. വീട്ടുമുറ്റത്ത് പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷ, ബൈക്ക് എന്നിവയിലാണ് കലി തീർക്കുക. ഒരു മാസത്തിനിടെ മൂന്ന് ഓട്ടോകളാണ് ആന തകർത്തത്. എസ്റ്റേറ്റിലെ താമസക്കാരനായ മരതമുത്തുവിനാണ് ഒടുവിൽ ഓട്ടോ നഷ്ടപ്പെട്ടത്. ഏഴുമണിയോടെ വീടിന് സമീപമെത്തിയ കാട്ടാന ഓട്ടോ കുത്തിമറിച്ചിട്ട ശേഷം എടുത്തെറിഞ്ഞു. കലിതീരാതെ സമീപത്തെ ഷെഡും പൊളിച്ചു. ഒരു ബൈക്കിനെ ഉന്നംവെച്ചെങ്കിലും നാട്ടുകാര്‍ ആനയെ വിരട്ടിയോടിച്ചു.
എസ്റ്റേറ്റിലെ വഴിവിളക്കുകള്‍ തെളിയാത്തതിനാൽ വന്യമ്യങ്ങള്‍ വീടിന് സമീപത്ത് എത്തുന്നത് കണാന്‍പോലും കഴിയാറില്ല. തലനാരിഴയ്ക്ക് ജീവൻ രക്ഷിച്ചെടുത്തവരും നിരവധിയാണ്. ഇത്രയേറെ സംഭവങ്ങളുണ്ടായിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിഞ്ഞു നോക്കിയില്ലെന്നാണ് പരാതി. കാട്ടാനശല്യം തടയാൻ അടിയന്തര നടപടി നാട്ടുകാർ ആവശ്യപ്പെടുന്നു.