ഇടുക്കി റൈഫിൾ അസോസിയേഷന്റെ ആരംഭകാലം മുതലുള്ള പ്രവർത്തനത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്ന് ഭരണസമിതി. കണക്കുകളും രേഖകളും കൈമാറാത്ത പഴയ ഭരണ സമിതിയുടെ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കും അസോസിയേഷനെതിരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ത്വരിതാന്വേഷണ ഉത്തരവും ഭരണസമിതി സ്വാഗതം ചെയ്തു.
ഇടുക്കി റൈഫിൾ അസോസിയേഷനിൽ കഴിഞ്ഞ നാല് വർഷത്തിനിടെ നടന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞ ദിവസമാണ് മുവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്. 2013ൽ അധികാരമേറ്റ ഭരണസമിതിക്കെതിരെ മുൻ പ്രസിഡന്റാണ് പരാതി നൽകിയത്. തോക്ക്, തിരകൾ എന്നിവ വാങ്ങിയതിലും കെട്ടിട നിർമാണത്തിലുൾപ്പെടെ എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ അഴിമതി നടന്നുവെന്നാണ് പരാതി. ആരോപണങ്ങൾ തെളിവുകൾ നിരത്തി നിഷേധിച്ച ഭരണസമിതി സമഗ്രമായ അന്വേഷണമാണ് ആവശ്യപ്പെടുന്നത്.
2004 മുതൽ ഭരണത്തിലിരുന്ന കേസിലെ പരാതിക്കാർ പഴയ കണക്കുകളും രേഖകളും പുതിയ ഭരണസമിതിക്ക് കൈമാറിയിട്ടില്ലെന്നാണ് ആരോപണം. ജില്ലാ കലക്ടർ അടക്കം ആവശ്യപ്പെട്ടിട്ടും രേഖകൾ ഹാജരാക്കാൻ പഴയ ഭാരവാഹികൾ തയ്യാറായില്ല. രേഖകൾ ചിതലരിച്ചുവെന്നായിരുന്നു വിശദീകരണം. ക്ലബിനായി കെട്ടിടം നിർമിച്ചത് മലങ്കര അണക്കെട്ടിനായി കൊണ്ടുവന്ന കമ്പി ഉപയോഗിച്ചാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇത് മുൻ ഭരണസമിതിയുടെ കാലത്താണ്. ഇതുൾപ്പെടെ വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പുതിയ ഭാരവാഹികൾ കോടതിയെ സമീപിക്കുന്നത്.