കണ്ണംകുളങ്ങര സ്വദേശി കല്ലിക്കാടൻ ജോർജിന് വയസ് 58. സഹോദരൻ ചേളക്കോട് സ്വദേശി ബേബിക്ക് വയസ് 51. ബന്ധുവും സുഹൃത്തുമായ പാലാരിവട്ടം സ്വദേശി മാത്യു കുര്യാക്കോസിനാണെങ്കിൽ 68 വയസ്. പക്ഷേ, സ്വന്തം രാജ്യത്തെ കുറിച്ചു കൂടുതൽ മനസിലാക്കണം എന്നു തോന്നിയപ്പോൾ വയസ് ഒരു തടസമായി നിന്നില്ല. മൂവരും പുറപ്പെട്ടു; ഇന്ത്യ കാണാൻ, ഇന്ത്യയെ അറിയാൻ. 20 ദിവസംകൊണ്ട് ഇവർ പിന്നിട്ടതാവട്ടെ പതിനഞ്ചോളം സംസ്ഥാനങ്ങൾ. കൂടാതെ നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളും. ഈ പ്രായത്തിൽ ഇനിയെന്തു യാത്ര എന്നു സംശയം പറഞ്ഞവർക്കും ഉപദേശിച്ചവർക്കും മാതൃകയായിരിക്കുകയാണ് ഇവർ.
പ്രേരണയായത് ഊട്ടിയാത്ര
യാത്ര ചെയ്യാൻ ഇഷ്ടമുള്ളവരാണു മൂന്നു പേരും. പലപ്പോഴായി കുടുംബത്തോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു മിക്ക യാത്രകളും. പക്ഷേ, മാസങ്ങൾ മുൻപു ബേബി ഊട്ടിയിലേക്കു നടത്തിയ യാത്ര അൽപം വ്യത്യസ്തമായിരുന്നു. യാദൃച്ഛികമായി ഊട്ടിയിലെ ഉൾഗ്രാമത്തിലെത്തിച്ചേർന്നു. ഗ്രാമീണരുമായി ഇടപെട്ടപ്പോൾ ഒരു കാര്യം മനസിലായി, പുറമേ കാണുന്ന ഭംഗി അവരുടെ ജീവിതത്തിലില്ല. സമയപരിധിയില്ലാതെ ജോലി. എന്നിട്ടും പട്ടിണി. ഒട്ടും സുഖകരമല്ലാതിരുന്ന ആ യാത്രയെപ്പറ്റി ചേട്ടനോടും സുഹൃത്തായ മാത്യുവിനോടും സംസാരിച്ചു. തുടർന്നുള്ള ചർച്ചകളും സംസാരവും പഠനവുമാണ് ഇന്ത്യയെ കൂടുതൽ കാണണം എന്ന തീരുമാനത്തിലെത്തിച്ചത്.
ഇതെന്തു യാത്ര? അതും ഈ പ്രായത്തിൽ?
കേട്ടവർ കേട്ടവർ ആദ്യം ചോദിച്ചത് ഇതാണ്. വീട്ടുകാർക്കാണെങ്കിൽ തീരാത്ത ആശങ്ക. അതും വിചിത്രമായ യാത്ര. പുറപ്പെടുന്ന തീയതി മാത്രമേ നിശ്ചയിച്ചുള്ളൂ. എങ്ങോട്ട്, എപ്പോൾ, എവിടെ തങ്ങും ഒന്നും മുൻകൂട്ടി പ്ലാൻ ചെയ്തില്ല. മൂവർക്കും ഇത്തരമൊരു യാത്ര ചെയ്ത മുൻപരിചയമൊന്നുമില്ല. എന്നാൽ പിന്തിരിപ്പൻ ചോദ്യങ്ങളെല്ലാം ഇവരുടെ ധൈര്യത്തിനു മുന്നിൽ തോൽക്കുകയായിരുന്നു. അൽപം റിസ്കെടുത്തില്ലെങ്കിൽ പിന്നെന്തു ജീവിതം–ജോർജ് ചോദിക്കുന്നു.
ഇന്നോവയിലായിരുന്നു യാത്രതിരിച്ചത്. മാറി മാറി ഓടിക്കും. രാത്രിയിൽ വിശ്രമിക്കും. കുറേക്കാലം ഉപയോഗിക്കാവുന്ന ഭക്ഷണസാധനങ്ങൾ കരുതിയിരുന്നു. പിന്നെ ഒരു സ്റ്റൗവും. വിശക്കുമ്പോൾ ഇവർതന്നെ പാകം ചെയ്യും. വല്ലപ്പോഴും ഹോട്ടലുകളെയും ആശ്രയിക്കും.
തമിഴ്നാട് മുതൽ ഭൂട്ടാൻ വരെ
ജനുവരി 22നു യാത്ര പുറപ്പെട്ടു. നേരെ ചെന്നതു തമിഴ്നാട്. പിന്നെ കർണാടക, ആന്ധ്രപ്രദേശ്, യുപി, കശ്മീർ, ഛത്തീസ്ഗഡ് തുടങ്ങി പതിനഞ്ചോളം സംസ്ഥാനങ്ങൾ പിന്നിട്ടു. അപ്രതീക്ഷിതമായി നേപ്പാളും ഭൂട്ടാനും സന്ദർശിക്കാനുള്ള അവസരവും ലഭിച്ചു. യാത്ര ഇത്ര നീണ്ടുപോകുമെന്നു കരുതിയില്ല– ബേബി പറഞ്ഞു. ഓരോ സ്ഥലത്തെത്തുമ്പോഴും അടുത്ത സ്ഥലം കാണാനുള്ള ആവേശമായിരിക്കും. പ്രായം കൂടുതലുള്ള മാത്യുവിനായിരുന്നു കൂടുതൽ ആവേശം.